മായാവതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം; സ്വന്തം പ്രതിമയ്ക്ക് ഖജനാവിലെ പണമെന്തിനെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി; ബിഎസ്പി അധ്യക്ഷ മായാവതിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ പാര്‍ക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും അംബേദ്കറിന്റെയും കന്‍ഷിറാമിന്റെയും പ്രതിമകള്‍ക്കൊപ്പം സ്വന്തം പ്രതിമകളും സ്ഥാപിച്ചതിനാണ് മായവതിയെ കോടതി വിമര്‍ശിച്ചത്.

രാഷ്ട്രീയപാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രചാരണത്തിനായി പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യരുതെന്ന് കോടതി താക്കീത് ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് മായാവതിയെ വിമര്‍ശിച്ചത്. പണം മായാവതിയ്ക്ക് തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേസില്‍ ഇനി ഏപ്രില്‍ രണ്ടിന് വാദം കേള്‍ക്കും. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മെയ് മാസത്തിലേക്ക് കേസിന്റെ വാദം മാറ്റണമെന്ന് മായാവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

ബിഎസ്പി അധികാരത്തിലിരുന്ന 2006ലാണ് ഉത്തര്‍പ്രദേശിലെമ്പാടും നിരവധി പ്രതിമകള്‍ സ്ഥാപിക്കാന്‍ മായാവതി തീരുമാനിച്ചത്. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ പ്രതിമകള്‍ക്കൊപ്പം മായാവതിയുടെ പ്രതിമകളും വച്ചത് അന്നേ വിവാദമായിരുന്നു. പ്രതിമാ നിര്‍മാണക്കരാറുകളില്‍ 1400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത കണ്ടെത്തുകയും ചെയ്തിരുന്നു.

Top