മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നേറ്റം; അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറിയുമായി മായങ്ക്

മെല്‍ബണ്‍: അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറായി മായങ്ക് അഗര്‍വാള്‍. ഇന്ത്യ-ഓസിസ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഒരു ബൗണ്ടറിയോടെയാണ് മായങ്ക് അര്‍ധ സെഞ്ച്വറി നേടിയത്.

ആദ്യമായിട്ടാണ് ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. നാല് ഇന്നിങ്‌സ് കളിച്ചിട്ടും മുരളി വിജയ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നില്ല. ആറ് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് മായങ്ക് അര്‍ധ സെഞ്ച്വറി നേടിയത്.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറുടെ റോളിലെത്തിയ വിഹാരിയും അഗര്‍വാളും 40 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അവസരം മുതലാക്കാന്‍ വിഹാരിക്ക് സാധിച്ചില്ല. കമ്മിന്‍സിന്റെ ബൗണ്‍സ് കളിക്കാനുള്ള ശ്രമം സ്ലിപ്പില്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളില്‍ അവസാനിച്ചു.

പെര്‍ത്തിലെ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മായങ്ക് അഗര്‍വാള്‍ ഓപ്പണറുടെ റോളിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഉമേഷ് യാദവിന് പകരമാണ് ജഡേജ ടീമിലെത്തിയത്.

Top