മൗലാനാ ആസാദ് ഫെല്ലോഷിപ്പ്; ദില്ലിയിൽ വിദ്യാർത്ഥി പ്രക്ഷോഭം; അറസ്റ്റിലായവരെ കാണാൻ ഇ.ടി പോലീസ് സ്റ്റേഷനിൽ

ദില്ലി: മൗലാനാ ആസാദ് ഫെല്ലോഷിപ്പ് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, എംഎസ്എഫ് അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് അതിക്രമം. വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത നീക്കി. അറസ്റ്റിലായ എസ്എഫ്ഐ, എംഎസ്എഫ് പ്രവർത്തകരെ കാണാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി. ദില്ലിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയ എംപി പൊലീസ് നടപടിയെയും കേന്ദ്രസർക്കാരിന്റെ ഫെല്ലോഷിപ്പ് പിൻവലിച്ച തീരുമാനത്തെയും ശക്തമായ ഭാഷയിൽ വിമർശിച്ചു.

വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതായി എംപി പറഞ്ഞു. വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത നടപടി തെറ്റായി പോയി. ഭാവി സംബന്ധിച്ച പ്രശ്നങ്ങൾക്ക് എതിരെ സമാധാനപരമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ന്യൂനപക്ഷ പദ്ധതികൾ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം. ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം വരും നാളുകളിൽ ഉണ്ടാകുമെന്നും എംപി പറഞ്ഞു.

ദില്ലിയിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് നിർത്തലാക്കുന്നതിനെതിരെ എസ്എഫ്ഐ, എംഎസ്എഫ് തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന മൌലാന ആസാദ് നാഷണൽ സ്കോളർഷിപ്പ് നിർത്തലാക്കിയതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പാർലമെൻറിൽ അറിയിച്ചിരുന്നു. ഇത് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. വനിതാ പ്രവർത്തകരെ പൊലീസ് കയ്യേറ്റം ചെയ്തതായി എസ്എഫ്ഐ ആരോപിച്ചു. തെറ്റായി എന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

Top