മത്സ്യഫെഡ് തട്ടിപ്പ് കേസ്; അന്വേഷണം വിജിലൻസിനു വിടാൻ സർക്കാർ തീരുമാനം

കൊല്ലം: മത്സ്യഫെഡിൽ നടന്ന കോടികളുടെ തട്ടിപ്പു സംബന്ധിച്ച അന്വേഷണം വിജിലൻസിനു വിടാൻ സർക്കാർ തീരുമാനിച്ചു. മത്സ്യഫെഡിന്റെ പല മീൻ സംഭരണ– വിപണന കേന്ദ്രങ്ങളിലും തട്ടിപ്പു നടന്നുവെന്ന സംശയത്തെത്തുടർന്നു സംസ്ഥാന വ്യാപകമായി അന്വേഷണത്തിനു ശുപാർശ ചെയ്തു ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. വിവിധ മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നു സഹകരണ സംഘങ്ങൾ വഴി മത്സ്യഫെഡ് മീൻ വാങ്ങുന്നതിലും വിൽക്കുന്നതിലും വർഷങ്ങളായി വൻ ക്രമക്കേടാണ് നടക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മാത്രം നാനൂറോളം പേരെ വിവിധ തസ്തികകളിൽ പിൻവാതിലിലൂടെ നിയമിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.

അന്വേഷണം വിജിലൻസിനു വിടുന്നതിനു മുന്നോടിയായി വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം പ്രത്യേക സംഘം കൊല്ലം ശക്തികുളങ്ങരയിലെ മീൻ സംഭരണ– സംസ്കരണ– വിതരണ കേന്ദ്രമായ കോമൺ പ്രീ പ്രോസസിങ് സെന്ററിൽ ഉൾപ്പെടെ പരിശോധന നടത്തി. മത്സ്യഫെഡിൽ വൻ അഴിമതി നടന്നതു ശരിവച്ചു ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല കഴിഞ്ഞ ദിവസം മന്ത്രിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്മേലാണു മന്ത്രിയുടെ നടപടി. 27 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മത്സ്യഫെഡ് അഴിമതി ചൂണ്ടിക്കാട്ടി ശക്തമായി രംഗത്തുവരാൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് സർക്കാരിന്റെ പ്രതിരോധ നീക്കം.

Top