വള്ളം മറിഞ്ഞു കാണാതായ ചാനല്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു

drowned

കോട്ടയം: വെള്ളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ ചാനല്‍സംഘത്തിലെ രണ്ടുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. തലയോലപ്പറമ്പിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജി, തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിന്‍ എന്നിവരെയാണ് കാണാതായത്.

രാവിലെ തിരച്ചിലിനായി നാവികസേനയുടെ പ്രത്യേക സംഘം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ നാവികസേനാ സംഘം വൈക്കത്ത് എത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

അതേസമയം ഏതെങ്കിലുമൊരു തുരുത്തില്‍ അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍ സംഘം. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് ഇവിടെ. അതിനോടൊപ്പം തന്നെ നല്ല മഴയും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. തുഴഞ്ഞയാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.

മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ ക്യാമറമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.

Top