തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിനെതിരെ നിലപാട് കടുപ്പിച്ച് ജെഡിഎസ് കേന്ദ്ര നേതൃത്വം. മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ജെഡിഎസ്സ് കത്ത് നല്‍കും. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രി മാറണമെന്ന് ധാരണ ഉണ്ടായിരുന്നു എന്ന് ദേവഗൗഡ വ്യക്തമാക്കി. മാത്യു ടി തോമസ് മന്ത്രി സ്ഥാനത്ത് നിന്ന് മാറി പകരം കെ.കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കുന്നതിനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്‍റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.
മന്ത്രിയെ മാറ്റുമെന്ന് പ്രതീക്ഷയുണ്ടെന്ന് സി കെ നാണു എംഎല്‍എ പ്രതികരിച്ചു. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കെ കൃഷ്ണൻ കുട്ടി, സി കെ നാണു എംഎൽഎ എന്നിവരുമായി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ ബെംഗളുരുവില്‍ വച്ച് ചര്‍ച്ച നടത്തി. മന്ത്രി മാത്യു ടി തോമസിനെയും ചർച്ചക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണൻകുട്ടിക്കൊപ്പം ഒരു ചർച്ചക്കുമില്ലെന്നാണ് മന്ത്രി നിലപാടെടുത്തത്.