എത്ര രക്തസാക്ഷികള്‍ ഉണ്ടായാല്‍ സര്‍ക്കാരിന്റെ കണ്ണ് തുറക്കും; മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് മാത്യു കുഴല്‍നാടന്‍. എത്ര രക്തസാക്ഷികള്‍ ഉണ്ടായാല്‍ സര്‍ക്കാരിന്റെ കണ്ണ് തുറക്കുമെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. മറ്റെല്ലാ കാര്യങ്ങളും മാറ്റി നിര്‍ത്തി സര്‍ക്കാര്‍ വന്യ ജീവി പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഇന്ന് രണ്ടു മരണം കൂടിയാണ് സംഭവിച്ചത്. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ട് അബ്രഹാം (62) ആണ് മരിച്ചത്. തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൃശ്ശൂര്‍ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സയും (62) മരിച്ചു.

കൃഷിയിടത്തില്‍വെച്ചാണ് അബ്രഹാമിനുനേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃശൂര്‍ വാച്ച്മരത്ത് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. പെരിങ്ങല്‍ക്കുത്തില്‍ വെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്.

ഓടിയെത്തിയ ആനയെക്കണ്ട് ഓടിമാറാന്‍ വത്സയ്ക്ക് കഴിഞ്ഞിരുന്നില്ല. അടുത്തേക്ക് ഓടിയെത്തിയ ആന തുമ്പി കൈകൊണ്ട് വത്സയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. രക്തം വാര്‍ന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാട്ടില്‍ നിന്ന് പുറത്തേക്കെത്തിച്ച് ജീപ്പില്‍ ആണ് വത്സയെ ആശുപത്രിയിലേക്ക് മാറ്റാന്‍ നടപടി ഉണ്ടായത്. എന്നാല്‍ വഴിമധ്യേ വത്സ മരിച്ചിരുന്നു.

Top