മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ടാണ് കുഴല്‍നാടന്‍ നല്‍കിയത്. അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ലെന്ന് കുഴല്‍നാടന്‍ പറഞ്ഞു. ഇനി രണ്ടാം ഘട്ട പോരാട്ടമെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ നിയമപോരാട്ടം തുടങ്ങിയെന്നും കൂട്ടിച്ചേര്‍ത്തു.

ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പറഞ്ഞില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാല്‍ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

പിവി എന്ന പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടിയ സാഹചര്യത്തില്‍ ഇതിന്റെ രണ്ടാംഘട്ട പോരാട്ടം ആരംഭിക്കുകയാണ്. അത് നിയമപോരാട്ടമാണ്. അതിന്റെ ഭാഗമായി ഔദ്യോഗിക പരാതിയും ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതായി കുഴല്‍നാടന്‍ പറഞ്ഞു. പിവി എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അത് ഞങ്ങള്‍ തെളിയിക്കും. തന്റെ നിയമപോരാട്ടത്തിന് പാര്‍ട്ടിയുടെ അനുമതിയും പിന്തുണയും ഉണ്ടെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top