വാചക കസര്‍ത്ത് നടത്തി ആരോപണങ്ങളില്‍ നിന്ന് മാത്യു കുഴല്‍നാടന്‍ ശ്രദ്ധ തിരിക്കുന്നു; വി കെ സനോജ്

കൊച്ചി: വാചക കസര്‍ത്ത് നടത്തി തനിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മാത്യു കുഴല്‍നാടന്‍ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തട്ടിപ്പ് നടത്തിയിട്ടില്ലെങ്കില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ എംഎല്‍എ തയ്യാറാകണം. എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. മൂവാറ്റുപുഴയില്‍ എംഎല്‍എ ഓഫീസിന് മുന്നിലേക്ക് മാത്യു കുഴല്‍നാടന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീട് നിര്‍മാണത്തിനും കൃഷിക്കും മാത്രം ഉപയോഗപ്പെടുത്തേണ്ട സ്ഥലത്താണ് മാത്യു കുഴല്‍നാടന്‍ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പട്ടയ വ്യവസ്ഥയില്‍ ലംഘനം നടത്തിയാല്‍ സംസ്ഥാന സര്‍ക്കാറിന് ഭൂമി കണ്ടെടുക്കാമെന്ന് കേരളാ ഹൈക്കോടതി വിധിയുള്ളതാണ്. മാത്യു കുഴല്‍നാടന്റെ നികുതിവെട്ടിപ്പിലടക്കം ശക്തമായ സമരവുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീടിരിക്കുന്ന ഭൂമിയില്‍ സര്‍വേ ആരംഭിച്ചു. കോതമംഗലം താലൂക്കിലെ റവന്യു സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കുഴല്‍നാടന്റെ കോതമംഗലത്തെ കുടുംബ വീട്ടിലേക്ക് മണ്ണിട്ട് നികത്തി നേരത്തെ റോഡ് നിര്‍മ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ഇന്ന് പരിശോധന നടത്തുന്നത്. അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന ആരോപണം പരിശോധിക്കാന്‍ വിജിലന്‍സ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന സര്‍വേയെ കുഴല്‍നാടന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

Top