കോതമംഗലം പ്രതിഷേധം; മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ഉപാധികളോടെ ജാമ്യം

കൊച്ചി: കോതമംഗലം പ്രതിഷേധത്തില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമര്‍പ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കയറരുത്. സംസ്ഥാനം വിട്ടു പോവുകയുമരുത്.

പൊതുമുതല്‍ നശിപ്പിച്ചതിനാവശ്യമായ തെളിവുകളില്ല എന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധം പരിധി വിട്ടെന്ന് വ്യക്തമാണ്. എന്നാല്‍ അത് ജാമ്യം നിഷേധിക്കാനോ, കസ്റ്റഡിക്കോ പര്യാപ്തമല്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കില്ലെന്നും കോടതി പറഞ്ഞു. കസ്റ്റഡി ആവശ്യം കോടതി നിരസിച്ചു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും വൈരുധ്യമുണ്ടെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. എന്നാല്‍ കോതമംഗലത്ത് പ്രതിഷേധം നടത്തിയത് മനപ്പൂര്‍വമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികള്‍ നടത്തിയ അക്രമസംഭവത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. സംഭവത്തില്‍ പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ആവശ്യം. നഴ്‌സിങ് സൂപ്രണ്ടിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.

കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് പൊലീസ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്. കോതമംഗലത്തെ സമരത്തില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍ എഉള്‍പ്പടെ കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെ കേസ് എടുത്തത്.

ആശുപത്രിയില്‍ അക്രമം നടത്തല്‍, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീന്‍ കുര്യാക്കോസ് എം പി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടക്കമുള്ളവര്‍ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തില്‍ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടയുകയും പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു.

പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയെ മര്‍ദ്ദിച്ചെന്നാണ് എഫ്‌ഐആര്‍. ഡീന്‍ കുര്യക്കോസ്, മാത്യു കുഴല്‍നാടന്‍, മുഹമ്മദ് ഷിയാസ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരാണ് പ്രധാന പ്രതികള്‍. പൊലീസിനെ മര്‍ദിച്ച് മൃതദേഹം കൈവശപ്പെടുത്തിയെന്നും കൃത്യ നിര്‍വഹണം തടപ്പെടുത്തി എന്നും എഫ്‌ഐആറില്‍ പറയുന്നു.

Top