മത്തായിയുടെ കസ്റ്റഡി മരണം; വനം വകുപ്പ് ജീവനക്കാരെ പ്രതി ചേര്‍ക്കും

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തില്‍ വനം വകുപ്പ് ജീവനക്കാരെ പ്രതി ചേര്‍ക്കും. ആറ് വനം വകുപ്പ് ജീവനക്കാരെയാണ് സിബിഐ പ്രതി ചേര്‍ക്കുക. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍ രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ കെ പ്രദീപ് കുമാര്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ സന്തോഷ്, വി ടി അനില്‍കുമാര്‍, വി എം ലക്ഷ്മി, ട്രൈബല്‍ വാച്ചര്‍ ഇ വി പ്രദീപ്കുമാര്‍ എന്നിവരെയാണ് പ്രതി ചേര്‍ക്കുന്നത്.

2020 ജൂണ്‍ 28 വൈകീട്ടാണ് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവില്‍ വീട്ടില്‍ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. വനത്തില്‍ സ്ഥാപിച്ച ക്യാമറ തകര്‍ത്തെന്നാരോപിച്ചായിരുന്നു ഇത്. അഞ്ചര മണിക്കൂറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റില്‍ മത്തായിയുടെ മൃതദേഹം കണ്ടെടുത്ത വാര്‍ത്തയാണ്.

മത്തായി മരിച്ച ശേഷം മൃതദേഹം സംസ്‌കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്.

 

Top