തിരുവനന്തപുരം : ശബരിമലയിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മാതാ അമൃതാനന്ദമയി. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളും ക്ഷേത്ര സങ്കല്‍പ്പവുമുണ്ട്. അത് അവഗണിക്കുന്നത് ശരിയല്ലെന്നും അമൃതാനന്ദമയി അയ്യപ്പഭക്ത സംഗമം പരിപാടിയില്‍ പറഞ്ഞു.
ശബരിമല അയ്യപ്പന് കീ ജെയ് വിളിച്ചുകൊണ്ടാണ് മാതാ അമൃതാന്ദമയി സംസാരിച്ചു തുടങ്ങിയത്. ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണ് മിക്ക പ്രശ്നത്തിനും കാരണമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.
ഓരോ ക്ഷേത്രത്തിനും ഓരോ രീതിയുണ്ട്. ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കാൻ പ്രത്യേക രീതിയുണ്ട്. എല്ലായിടത്തും ഈശ്വരനുണ്ട് എന്നറിയാമെങ്കിലും പോകുന്ന ക്ഷേത്രങ്ങളിലെല്ലാം അവിടത്തെ ആചാരം താൻ അനുഷ്ടിക്കാറുണ്ടെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. പ്രതിഷ്ട നടത്തിയപ്പോഴും സന്യാസം കൊടുത്തപ്പോഴും തന്ത്രിമാരെയും സന്യാസി പരമ്പരകളുടേയും ഉപദേശം സ്വീകരിച്ചിട്ടാണ് ചെയ്തത്. ക്ഷേത്രങ്ങൾ സംസ്കാരത്തിന്‍റെ തൂണുകളാണെന്നും അവ സംരക്ഷിച്ചില്ലെങ്കിൽ നൂലുപൊട്ടിയ പട്ടം പോലെയാകുമെന്നും അമൃതാനന്ദമയി പറഞ്ഞു.
നമുക്കറിയാം പണ്ട് വിദേശത്തൊക്കെ പോകുമ്പോൾ പ്ലെയിനിന്‍റെ ഇന്നഭാഗത്തിരുന്ന് സിഗരറ്റ് വലിക്കാം എന്ന് പറയുമായിരുന്നു, ഇപ്പോഴത് പറ്റില്ല. ഇന്ന സ്റ്റേഷനിൽ ഇന്നയിടത്തേ സിഗരറ്റ് വലിക്കാവൂ. മണ്ണാറശാലയിൽ അമ്മയാണ് പൂജിക്കുന്നത്. സ്ത്രീകൾക്കുള്ള കോളേജുകളുണ്ട്, സ്കൂളുകളുണ്ട്, ആണുങ്ങൾക്കുള്ള സ്കൂളുകളുണ്ട്. അതിനെ ലിംഗവ്യത്യാസം എന്ന് പറയാൻ പറ്റില്ല. സ്ത്രീകളെ ശബരിമലയിൽ തള്ളിയിട്ടില്ല എന്നതാണ് സത്യം. ഒരു കൊച്ചുകുട്ടിയോട് കള്ളം പറഞ്ഞാൽ കണ്ണുപൊട്ടും എന്ന് പറയും. അങ്ങനെയാണെങ്കിൽ നമ്മുടെയെല്ലാം കണ്ണ് പൊട്ടുമായിരുന്നു. അത് അറിവില്ലാത്ത പ്രായത്തിൽ ചെയ്തതാണ്.
ഹൃദയത്തിന്‍റെ ഭാഷയിൽ സംസാരിക്കാനാകണം. ആ തലത്തിലേക്ക് ഇറങ്ങിച്ചെല്ലണം. ക്ഷേത്രങ്ങൾ സ്റ്റെയർകെയ്സ് പോലെയാണ്. സ്റ്റെയർകെയ്സ് കേറിക്കഴിയുമ്പോ കെട്ടിടം വാർത്തിരിക്കുന്ന മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത് സിമന്‍റും മെറ്റലും ചരലും കൊണ്ടാണെന്ന് മനസ്സിലാകും. എന്നുകരുതി നമ്മൾ സ്റ്റെയർകെയ്സ് തള്ളിക്കളയില്ല. എല്ലാത്തിലും ഈശ്വരനെ കാണണം. ആചാരാനുഷ്ടാനങ്ങൾ വേണ്ടെന്ന് വച്ചാൽ സംസ്കാരം നഷ്ടമാകും.
ശബരിമല സീസൺ സമയത്ത് താൻ ഒരു ഗവേഷണം നടത്തിയെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. പതിനഞ്ച് വർഷമായിട്ട് എല്ലാ സീസൺ സമയത്തും എല്ലാ ആശുപത്രികളിലും ആളെ അയക്കും. ആ സമയത്ത് മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ രോഗികൾ കുറവാണ്. ആ സമയത്ത് ആളുകൾ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു എന്നതാണ് ഇതിന് കാരണം. മനസും ശരീരവും തമ്മിൽ ആ സമയത്ത് ഒരു താളലയം വരുന്നുണ്ട്.
ആചാരങ്ങൾ തെറ്റിക്കരുതെന്നും സംസ്കാരത്തിന്റെ കെട്ടും കുറ്റിയും അതിലാണെന്നും മാതാ അമൃതാനന്ദമയി ആവർത്തിച്ചു. അർജുനൻ കൃഷ്ണനോട് യുദ്ധതന്ത്രം ചോദിച്ചപ്പോൾ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്റെ മറുപടി. തനിക്കും അതേ പറയാനുള്ളൂ. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണം.
ആചാരങ്ങള്‍ തെറ്റിക്കരുതെന്നും സംസ്കാരത്തിന്റെ കെട്ടും കുറ്റിയും അതിലാണെന്നും മാതാ അമൃതാനന്ദമയി ആവര്‍ത്തിച്ചു. അര്‍ജുനന്‍ കൃഷ്ണനോട് യുദ്ധതന്ത്രം ചോദിച്ചപ്പോള്‍ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്റെ മറുപടി. തനിക്കും അതേ പറയാനുള്ളൂ. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം. പയ്യെത്തിന്നാല്‍ പനയും തിന്നാം. അതുകൊണ്ട് തനിക്ക് മറ്റൊന്നും പറയാനില്ല എന്നും മാതാ അമൃതാനന്ദമയി വ്യക്തമാക്കി.