വാതുവയ്പുകാര്‍ അഞ്ചു ക്യാപ്റ്റന്‍മാരെ ഒത്തുകളിക്കു സമീപിച്ചതായി ഐ സി സി

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോഴും ഒത്തുകളി ഭീഷണി നിലനില്‍ക്കുന്നതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ഐസിസിയില്‍ സമ്പൂര്‍ണ അംഗത്വമുള്ള നാലു രാജ്യങ്ങളുടേത് ഉള്‍പ്പെടെ അഞ്ചു ക്യാപ്റ്റന്‍മാരെ വാതുവയ്പുകാര്‍ ഒത്തുകളിക്കാന്‍ സമീപിച്ചതായും ഐസിസി വെളിപ്പെടുത്തി.

ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അലക്‌സ് മാര്‍ഷലാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം, ഈ ക്യാപ്റ്റന്‍മാരുടെ പേരു വെളിപ്പെടുത്താന്‍ മാര്‍ഷല്‍ തയാറായില്ല.

വാതുവയ്പുകാര്‍ സമീപിച്ച ക്യാപ്റ്റന്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതിനു സാങ്കേതിക ബുദ്ധിമുട്ടുണ്ട്. വാതുവയ്പുകാരെന്ന് സംശയിക്കുന്ന ചിലര്‍ തങ്ങളെ സമീപിച്ചതായി അഞ്ചു ക്യാപ്റ്റന്‍മാര്‍ ഐസിസിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവരില്‍ നാലു പേരും സമ്പൂര്‍ണ അംഗത്വമുള്ള ടീമുകളുടെ നായകന്‍മാരാണെന്ന് മാര്‍ഷല്‍ പറഞ്ഞു.

ഒത്തുകളിക്കു പ്രേരണയുമായി ക്യാപ്റ്റന്‍മാരെ സമീപിച്ച വാതുവയ്പുകാരില്‍ അധികവും ഇന്ത്യക്കാരാണെന്നും മാര്‍ഷല്‍ വെളിപ്പെടുത്തി. എല്ലാവരും ഇന്ത്യയില്‍ നിന്നാണ് ഒത്തുകളിക്കു ശ്രമിക്കുന്നതെന്ന് ഇതിന് അര്‍ഥമില്ല. വാതുവയ്പുകാരില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണെങ്കിലും വാതുവയ്പു ശൃംഖല ലോക വ്യാപകമായി പടര്‍ന്നു കിടക്കുകയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഫലം അറിയാമെന്നതിനാല്‍ ട്വന്റി20 മല്‍സരങ്ങളാണ് വാതുവയ്പുകാര്‍ക്ക് പ്രിയമെന്നും മാര്‍ഷല്‍ വെളിപ്പെടുത്തി.

യുഎഇയില്‍ പുരോഗമിക്കുന്ന ഏഷ്യാകപ്പിനിടെ ഒത്തുകളി സാധ്യതകള്‍ തേടി ചില വാതുവയ്പുകാര്‍ അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷെഹ്‌സാദിനെയും സമീപിച്ചതായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മാര്‍ഷല്‍ അറിയിച്ചു. ഒക്ടോബറില്‍ ഷാര്‍ജയില്‍ ആരംഭിക്കുന്ന അഫ്ഗാനിസ്ഥന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ കളിയില്‍ ഒത്തുകളിക്കുന്നതിനാണ് വാതുവയ്പുകാര്‍ ഷെഹ്‌സാദിനെ സമീപിച്ചത്.

Top