ഐ ലീഗില്‍ ഒത്തുകളി; സിബിഐ അന്വേഷിക്കും, അഞ്ച് ടീമുകള്‍ക്ക് പങ്ക്

മുംബൈ: ഐ ലീഗ് ഫുട്‌ബോളില്‍ ഒത്തുകളി വിവാദം. അഞ്ച് ക്ലബുകള്‍ക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് സിബിഐ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഏത് സീസണിലാണ് ഒത്തുകളി നടന്നതെന്ന വിവരും വ്യക്തമല്ല. എഐഎഫ്എഫിന്റെ ടീമായ ഇന്ത്യന്‍ ആരോസ് അഞ്ച് ടീമുകളില്‍ ഒന്നാണെന്നാണ് വിവരം. എന്നാല്‍ ടീം ഇത്തവണ ഐ ലീഗില്‍ കളിക്കുന്നില്ല. രാജ്യാന്ത ഒത്തുകളി ഏജന്റ് വിത്സണ്‍രാജ് പെരുമാള്‍ ക്ലബുകള്‍ക്ക് പണം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണം സംഘത്തോട് സഹകരിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

1995ല്‍ ഫിക്‌സിംഗിനെ തുടര്‍ന്ന് സിംഗപൂരില്‍ ജയില്‍ ശിക്ഷ കഴിഞ്ഞയാളാണ് വില്‍സണ്‍. സിംഗപൂരില്‍ സ്ഥിരതാമസമാക്കിയ വില്‍സണ് ഹംഗറി, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലും കേസുകളുണ്ടായിരുന്നു. എല്ലാ കായിക മേഖലകളിലും ഫിക്‌സിംഗിന് ശ്രമിച്ചയാളാണ് വില്‍സണ്‍. ഒളിംപിക്‌സ്, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍, വനിതാ ലോകകപ്പ്, കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്, ആഫ്രിക്കന്‍ കപ്പ് ഇവിടങ്ങളിലെല്ലാം അദ്ദേഹം പണമെറിഞ്ഞിരുന്നു.

ഒത്തുകളിക്ക് കൂട്ടുനിന്ന ടീമുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സെക്രട്ടറി ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. ”ഇന്ത്യന്‍ ആരോസ് എങ്ങനെയാണ് ഇതില്‍ ഉള്‍പ്പെട്ടതെന്ന് മനസിലാവുന്നില്ല. എഐഎഫ്എഫിനൊപ്പം ഒഡീഷ സര്‍ക്കാറും ചേര്‍ന്നാണ് ഇന്ത്യന്‍ ആരോസില്‍ ഫണ്ട് ഇറക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഒരു വിദേശതാരമോ സ്റ്റാഫോ ടീമിനൊപ്പമില്ല. ടീമുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളായിരിക്കും ഇതിന് പിന്നില്‍.” മറ്റൊരു എഐഎഫ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നവംബര്‍ 12നാണ് ഐ ലീഗ് മത്സരങ്ങള്‍ ആരംഭിച്ചത്. രണ്ട് മത്സരങ്ങളാണ് പൂര്‍ത്തിയായത്. റിയല്‍ കശ്മീരാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സി രണ്ടാമതാണ്.

Top