‘മാസ്റ്റർ’ രംഗങ്ങൾ ചോർന്ന സംഭവം; 400 വ്യാജ വെബ്സൈറ്റുകൾ റദ്ദാക്കാൻ നടപടി

ചെന്നൈ:ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചോർന്ന സംഭവത്തിൽ നിർണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വൊഡഫോൺ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സമൂഹ മാധ്യമങ്ങളിലൂടെ രംഗങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. വിതരണക്കാർക്കായി നടത്തിയ ഷോയിൽ നിന്നാണ് രംഗങ്ങൾ ചോർന്നതായി സംശയിക്കപ്പെടുന്നത്. സംഭവത്തിൽ നിർമ്മാണ കമ്പനി അടിയന്തിര നടപടി തേടി ഹൈക്കോടതിയെ സമീപിച്ചതിലാണ് അനുകൂല നടപടി ഉണ്ടായിരിക്കുന്നത്.

ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കേയാണ് സീനുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒന്നര വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് അഭ്യർത്ഥിച്ചത്. അഭ്യർത്ഥനയുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തി. സീനുകൾ ചോർത്തിയത് സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരനാണെന്ന് നിർമ്മാണ കമ്പനി ആരോപിച്ചു. ജീവനക്കാരനെതിരെ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മാസ്റ്റർ സിനിമയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും നിർമ്മാണ കമ്പനി ആരോപിച്ചു.

Top