ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് കടത്തില്‍ വന്‍ നികുതി വെട്ടിപ്പ്

കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് കടത്തിന്റെ മറവില്‍ വന്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍.

ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവില്‍ വന്നതോടെ ചെക്പോസ്റ്റുകള്‍ ഇല്ലാതായതും വാഹന പരിശോധന നാമമാത്രമായതും മുതലെടുത്താണ് നികുതി വരുമാനത്തില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന വെട്ടിപ്പ്.

മുന്‍ വര്‍ഷങ്ങളില്‍ നികുതിവെട്ടിപ്പിന് ഈടാക്കിയിരുന്ന പിഴയിനത്തിലുള്ള വരുമാനത്തില്‍ ജി.എസ്.ടി വന്ന ശേഷം ഗണ്യമായി ഇടിവുണ്ടായെങ്കിലും കണക്ക് പുറത്തുവിടാന്‍ അധികൃതര്‍ തയാറല്ല.

മാര്‍ബിള്‍, ഗ്രാനൈറ്റ്, ഇരുമ്പ്–ഉരുക്ക് ഉല്‍പന്നങ്ങള്‍, തടികള്‍, ഫര്‍ണിച്ചര്‍, സ്വര്‍ണം, വെള്ളി എന്നിവയാണ് പ്രധാനമായും നികുതി വെട്ടിച്ച് കടത്തുന്നത്. മുമ്പ് ചെക്പോസ്റ്റുകളില്‍ വാഹനങ്ങളും രേഖകളും കൃത്യമായി പരിശോധിച്ചിരുന്നതിനാല്‍ വെട്ടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് കൊണ്ടുവരുന്നവര്‍ ഇന്‍വോയ്സ്, ഡിക്ലറേഷന്‍ എന്നിവയുടെ പകര്‍പ്പ് മാത്രം കാണിച്ചാല്‍ മതി.

14 ടണ്‍ ചരക്ക് കൊണ്ടുവരുന്നവര്‍ എട്ടോ ഒമ്പതോ ടണ്‍ മാത്രമേ രേഖയില്‍ കാണിക്കൂ. ചരക്ക് കേരളത്തിലെത്തുന്നതോടെ കൃത്രിമ ഇന്‍വോയ്സ് നശിപ്പിക്കും. രേഖയില്‍ പറയുന്നതിനേക്കാള്‍ കൂടിയ അളവില്‍ ചരക്കുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കാന്‍ ഫലപ്രദമായ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്.

നികുതിവെട്ടിപ്പ് തടയാന്‍ കഴിയുമെന്നതാണ് ജി.എസ്.ടിയുടെ പ്രധാന നേട്ടങ്ങളില്‍ ഒന്നായി പറഞ്ഞിരുന്നത്. എന്നാല്‍, സമാന്തര സമ്പദ്വ്യവസ്ഥ നിയന്ത്രിക്കുന്നവര്‍ ഇതിനെ നികുതിവെട്ടിപ്പിന് മാര്‍ഗമാക്കുകയാണ്.

വെട്ടിപ്പ് തടയാന്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ചരക്ക് നീക്കം നിരീക്ഷിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. ചെക്പോസ്റ്റുകളിലെ ജീവനക്കാരെ വാണിജ്യനികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍ പുനര്‍വിന്യസിച്ച് പരിശോധന ശക്തമാക്കാനുള്ള തീരുമാനവും കടലാസിലൊതുങ്ങി. താഴെ തട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം.

മുകളില്‍ നിന്ന് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ മാത്രം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന ജോലിയാണ് സ്‌ക്വാഡുകള്‍ പ്രധാനമായും ചെയ്യുന്നത്. ഇതോടെ, പരിശോധന ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മാത്രം കേന്ദ്രീകരിച്ചത് നികുതിവെട്ടിച്ചുള്ള ചരക്ക് കടത്ത് നിര്‍ബാധം തുടരാന്‍ സൗകര്യമൊരുക്കുകയാണ്.

Top