ഹിമാചല്‍പ്രദേശിലെ കുളുവില്‍ വന്‍ ഉരുള്‍പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു

ഷിംല: ഹിമാചല്‍പ്രദേശില്‍ വന്‍ ഉരുള്‍പൊട്ടല്‍. കുളുവിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മണ്ണിനടിയില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷാപ്പെടുത്താനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളെ വിന്യസിച്ചിട്ടുണ്ട്. ഹിമാചല്‍പ്രദേശില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.

കുളുവില്‍ അന്നിയില്‍ നിന്നാണ് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. വീട് തകരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടം മുന്നില്‍കണ്ട് ആളുകളെ ഒഴിപ്പിക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുകു പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കുളു-മണാലി ഹൈവേയില്‍ കനത്ത മഴയെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ തകരാറിലായി. കുളുവിനേയും മാണ്ഡിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്നു. ഇതുവഴിയുള്ള ഗാതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

അതേസമയം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഹിമാചല്‍ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളില്‍ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. നേരത്തെ രാജസ്ഥാന്‍ ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും ഹിമാചല്‍ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Top