രാജ്യത്ത് യുപിഐ പേയ്മെന്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

മുംബൈ: രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) പ്രചാരം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് ഈ വര്‍ഷം ഡിസംബറില്‍ യുപിഐ സംവിധാനത്തിലൂടെ നടന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 42 ശതമാനത്തിന്റെ വര്‍ദ്ധനവാണ്.

ഇടപാടുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ യുപിഐ സംവിധാനത്തിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബറില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. ആകെ 1202 കോടി ഇടപാടുകള്‍ ആളുകൾ വിവിധ യുപിഐ പ്ലാറ്റ്ഫോമുകള്‍ വഴി നടത്തിയതാണ് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്റെ കണക്കുകള്‍. തൊട്ടുമുന്നിലുള്ള മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവ് ഇടപാടുകളുടെ എണ്ണത്തിലുണ്ടായി. പ്രതിദിന ശരാശരി ഇടപാടുകളുടെ എണ്ണം ഇപ്പോള്‍ 40 കോടിയാണെന്ന് എന്‍പിസിഐ പറയുന്നു. മൂന്ന് വര്‍ഷം കൊണ്ട് പ്രതിദിന ഇടപാടുകളുടെ എണ്ണം 100 കോടിയില്‍ എത്തുമെന്നാണ് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഈ വര്‍ഷം നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്.

അതേസമയം വാഹനങ്ങളിലെ ടോൾ ശേഖരണത്തിനുള്ള ഫാസ്റ്റാഗുകള്‍ വഴിയുള്ള ഇടപാടുകള്‍ ഡിസംബറില്‍ 34.8 കോടിയായി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 13 ശതമാനം വര്‍ദ്ധനവാണ്. ഇടപാടുകളുടെ മൂല്യം പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഫാസ്റ്റാഗ് വഴി 5,861 കോടിയുടെ പണമിടപാടുകളാണ് നടന്നത്. തൊട്ട് മുന്നിലുള്ള മാസത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ദ്ധനവ് വന്നു. 2023 നവംബറില്‍ 5,539 കോടിയായിരുന്നു ഫാസ്റ്റാഗ് വഴി നടന്ന പണമിടപാടുകള്‍. ഇടപാടുകളുടെ എണ്ണം പരിശോധിച്ചാല്‍ നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ ഉണ്ടായത് എട്ട് ശതമാനത്തിന്റെ വര്‍ദ്ധനവും.

Top