ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം; കടമുറികള്‍ കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. പൊലീസ് സ്‌റ്റേഷന് സമീപത്തെ പാത്രങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. കട ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ കത്തിനശിച്ചു. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഫയര്‍ഫോഴ്‌സിന്റെ ആറ് യൂണിറ്റ് എത്തി തീ അണക്കാന്‍ ശ്രമിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് കട മുറികള്‍ പൂര്‍ണമായി കത്തിയമര്‍ന്നു. മധുര അലുമിനിയം സ്‌റ്റോഴ്‌സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടയും അതിന്റെ ഗോഡൗണിനുമാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിലധികമായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങള്‍, പേപ്പര്‍, സാനിറ്റൈസര്‍ തുടങ്ങിയവയാണ് ഗോഡൗണില്‍ പ്രധാനമായും ഉള്ളത്.

കെട്ടിടം ഇടിഞ്ഞ് വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതായി ജില്ലാ ഫയര്‍ ഓഫീസര്‍ എം സുധി പറഞ്ഞു. എന്നാല്‍ തീ നിയന്ത്രണ വിധേയമായെന്നും മറ്റ് കെട്ടിടങ്ങളിലേക്ക് പടരാന്‍ ഇനി സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top