രാജ്യത്ത് വന്‍ ലഹരി വേട്ട; 2,500 കോടിയുടെ മയക്കുമരുന്ന് പിടികൂടി

രാജ്യത്ത് ലഹരി വേട്ടയില്‍ ഡല്‍ഹിയില്‍ നിന്നും പൂനെയില്‍ നിന്നുമായി 2,500 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 1100 കിലോഗ്രാം മെഫെഡ്രോണ്‍ ആണ് പിടിച്ചെടുത്തത്. രണ്ട് ദിവസങ്ങളിലായിരുന്നു പൊലീസ് പരിശോധന. 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സിന്തറ്റിക് ഉത്തേജക മരുന്നായ മെഫെഡ്രോണ്‍ ആണ് പിടികൂടിയത്. നേരത്തെ പൂനെയില്‍ നിന്ന് 700 കിലോഗ്രാം മെഫെഡ്രോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം മൂന്ന് മയക്കുമരുന്ന് കടത്തുകാരും പിടിയിലായി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഓപ്പറേഷന്‍ ആരംഭിച്ചത്.

ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഗോഡൗണുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റെയ്ഡില്‍ 400 കിലോ സിന്തറ്റിക് ഉത്തേജകവസ്തു പിടിച്ചെടുത്തു. കസ്റ്റഡിയിലുള്ള ബാക്കി രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണ്. പൂനെയിലെ സംഭരണശാലകളില്‍ നിന്നും ഡല്‍ഹിയിലെ ഗോഡൗണുകളില്‍ എത്തിച്ചായിരുന്നു ലഹരി വില്‍പ്പനയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. പിടിയിലായ മൂന്ന് പേര്‍ കൊറിയര്‍ ജീവനക്കാരാണ്. പുനെയിലെ ലഹരി മാഫിയാ തലവന്‍ ലളിത് പാട്ടീലിന് കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.

Top