ഇടുക്കി ജില്ലാ ഡീലേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വന്‍ അഴിമതി ആരോപണം

നെടുങ്കണ്ടം:ഇടുക്കി ജില്ലാ ഡീലേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ അഴിമതി ആരോപണവുമായി നിക്ഷേപകര്‍ രംഗത്ത്. ചികിത്സക്കും വീട് വയ്ക്കാനുമൊക്കെ കരുതി വച്ച് നിക്ഷേപിച്ച പണം തിരികെ കിട്ടാന്‍ ദിവസവും ബാങ്കില്‍ കയറി ഇറങ്ങുകയാണിവര്‍.

ഇക്കൂട്ടത്തിലൊരാളാണ് പദ്മനാഭനും ഭാര്യ വിജയമ്മയും. പദ്മനാഭന്‍ ക്യാന്‍സര്‍ രോഗിയും ഭാര്യ ഹൃദ്രോഗിയുമാണ്. പ്രായാധിക്യം മൂലമുള്ള മറ്റ് അസുഖങ്ങളുമുണ്ട്. ഡിആര്‍ഡിഒ യിലെ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ തുകയും ബംഗളൂരുവിലെ സ്ഥലവും വീടും വിറ്റ് കിട്ടിയ പണത്തില്‍ നിന്നും ചികിത്സ കഴിഞ്ഞ് ബാക്കിയുണ്ടായിരുന്നതുമാണ് ഇടുക്കി ജില്ല ഡീലേഴ്‌സ് സഹകരണ സംഘത്തില്‍ നിക്ഷേപിച്ചത്. മൂന്നു പേരുടെ പേരിലായി പതിനഞ്ചു ലക്ഷം രൂപയുണ്ട്. ആശുപത്രിയില്‍ പോകാന്‍ പണം ചോദിച്ചപ്പോള്‍ കിട്ടിയില്ല .

നെടുങ്കണ്ടത്ത് മൈക്ക് സെറ്റ് വാടകക്ക് നല്‍കി മിച്ചം പിടിച്ച പൈസ വീട് പണിയുമ്പോള്‍ എടുക്കാനാണ് വിജയന്‍ നിക്ഷേപിച്ചത്. പണം തിരികെ കിട്ടാത്തതിനാല്‍ വീടു പണി പാതി വഴിയില്‍ മുടങ്ങി. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഭരിക്കുന്ന ബാങ്കില്‍ അഞ്ചു ലക്ഷം മുതല്‍ മുപ്പത് ലക്ഷം രൂപ വരെ നിക്ഷേപിച്ച നൂറ്റിഅന്‍പതിലധികം പേരാണ് ഇങ്ങനെ പ്രതിസന്ധിയിലായിരിക്കുന്നത്. ആവശ്യ സമയത്ത് ഇവര്‍ക്ക് പണം കിട്ടാതെ വന്നതോടെയാണ് അഴിമതി പുറത്തായത്. 36 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് ആക്ഷേപം. അതേ സമയം മുന്‍ ജീവനക്കാര്‍ നടത്തിയ നിയമ ലംഘനങ്ങളാണ് ബാങ്കിനെ കടക്കെണിയില്‍ ആക്കിയതെന്നാണ് ഭരണ സമിതിയുടെ മറുപടി.

ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത മുന്‍ സെക്രട്ടറി ഇപ്പോള്‍ ഒളിവിലാണ്. സഹകാരികള്‍ അറിയാതെ അവരുടെ പേരില്‍ വായ്പ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. പണം നിക്ഷേപിച്ച് വെട്ടിലായവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഇപ്പോള്‍ സമരത്തിലാണ്. ക്രമക്കേട് സംബന്ധിച്ച് പൊലീസിനും സഹകകരണ വകുപ്പിനും ഭരണ സമിതി പരാതി നല്‍കിയിരിക്കുകയാണ്.

Top