മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ജര്‍മനി

ന്യൂഡല്‍ഹി : പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ജര്‍മനി. യൂറോപ്യന്‍ യൂണിയന്റെ ഭീകര ലിസ്റ്റില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്താന്‍ ഇടപെടുമെന്ന് ഇന്ത്യയിലെ ജര്‍മന്‍ എംബസി വക്താവ് ഹാന്‍സ് ക്രിസ്റ്റ്യന്‍ വിംഗ്ലര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും എല്ലാ അംഗങ്ങളുടെയും പിന്തുണയോടെയായിരിക്കും ഇതു നടപ്പാക്കുകയെന്നും വിംഗ്ലര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കുന്ന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് ഫ്രാന്‍സും നേരത്തെ അറിയിച്ചിരുന്നു.

മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ ചൈന എതിര്‍ത്തതോടെ കടുത്ത നടപടികള്‍ എടുക്കാന്‍ ലോകരാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഫ്രാന്‍സിന്റെ നടപടി.

ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതായി ഫ്രാന്‍സ് അറിയിച്ചിരുന്നത്.

കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതിയില്‍ മസൂദിനെതിരെ അവതരിപ്പിച്ച പ്രമേയം ചൈന എതിര്‍ത്തിരുന്നു.ഇനിയും മസൂദിനെ അനുകൂലിക്കുന്ന നിലപാട് ചൈന തുടരുകയാണെങ്കില്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് യുഎന്‍ രക്ഷാസമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top