മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം ആവശ്യവുമായി അമേരിക്ക

വാഷിങ്ടണ്‍: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അമേരിക്ക. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക പറഞ്ഞു.

ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സ്ഥാപകനും നേതാവുമാണ് മസൂദ് അസര്‍. അയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതോടെ യുഎന്നിന്റെ മാനദണ്ഡങ്ങളെ മസൂദ് അസര്‍ നേരിടേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു.

യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവരുന്നത്. ഇതില്‍ ചൈന എന്ത് നിലപാടെടുക്കുമെന്നതാണ് മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. മുമ്പ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. തെളിവുകള്‍ ഇല്ലെന്നും സാങ്കേതിക കാരണളും ചൂണ്ടിക്കാണിച്ചാണ് ചൈന ഇടങ്കോലിട്ടിരുന്നത്.

എന്നാല്‍ മസൂദ് അസറിനെതിരെ ആവശ്യമായ തെളിവുകള്‍ എല്ലാമുണ്ടെന്നാണ് യുഎസ് നിലപാട്. ഇത്തവണ ചൈന മുന്‍ നിലപാടുകള്‍ തുടരില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് ഭരണകൂടം പറഞ്ഞിരുന്നു. മസൂദ് അസറിനെതിരായി വന്നിരിക്കുന്ന പ്രമേയത്തില്‍ എതിര്‍പ്പ് അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരാമര്‍ശവുമായി യു.എസ് രംഗത്ത് വന്നിരിക്കുന്നത്.

Top