മസൂദ് അസ്ഹര്‍ ഇന്ത്യയിലെ ആഡംബര ഹോട്ടലുകളില്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ട് !

ന്യൂഡല്‍ഹി: ജെയ്‌ഷേ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹര്‍ ഇന്ത്യയില്‍ ആദ്യമായെത്തിയപ്പോള്‍ താമസിച്ചത് ഡല്‍ഹിയിലെ ആഡംബര ഹോട്ടലുകളിലെന്ന് റിപ്പോര്‍ട്ട്. വ്യാജ പോര്‍ച്ചുഗീസ് പാസ്‌പോട്ടില്‍ ഇന്ത്യയിലെത്തിയ മസൂദ്, വാലി ആദം ഈസ എന്ന പേരിലാണ് ഡല്‍ഹിയിലെ അശോക്, ജന്‍പഥ്, ഷീഷ് മഹല്‍ എന്നീ ഹോട്ടലുകളില്‍ മുറിയെടുത്തത്.

1994 ജനുവരിയിലായിരുന്നു മസൂദ് ഡല്‍ഹിയിലെത്തിയത്. രണ്ടാഴ്ചയ്ക്കുശേഷം ജമ്മുകശ്മീരില്‍ പിടിയിലായപ്പോള്‍ അസ്ഹര്‍ നല്‍കിയ മൊഴിയിലാണ് ഈ വിവരങ്ങളുള്ളത്. ലഖ്‌നൗ, സഹാരന്‍പുര്‍, ദാറുല്‍ ഉലൂം ദേവ്ബന്ദ് ഇസ്‌ലാമിക് പഠനകേന്ദ്രം എന്നിവിടങ്ങളും ഇയാള്‍ സന്ദര്‍ശനം നടത്തി.

ബംഗ്ലാദേശ് സന്ദര്‍ശനത്തിനുശേഷം ജനുവരി 29-നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. രൂപംകണ്ടാല്‍ പോര്‍ച്ചുഗീസ് പൗരനാണെന്ന് തോന്നില്ലല്ലോ എന്ന ഇമിഗ്രേഷന്‍ അധികൃതരുടെ ചോദ്യത്തിന്, ജന്മംകൊണ്ട് താന്‍ ഗുജറാത്തുകാരനാണെന്നു പറഞ്ഞ് മസൂദ് തടിയൂരുകയായിരുന്നു.

ഡല്‍ഹിയിലെത്തിയ ദിവസം കശ്മീര്‍ സ്വദേശിയായ അഷ്‌റഫ് ദര്‍ എന്നയാളുമായി മസൂദ് ഫോണില്‍ ബന്ധപ്പെട്ടു. ഇയാള്‍ പിന്നീട് ഹര്‍ക്കത്തുല്‍ അന്‍സാറെന്ന ഭീകരസംഘടനയിലെ അംഗമായ അബു മഹമൂദിനൊപ്പം മസൂദിനെ കാണാന്‍ അശോക് ഹോട്ടലിലെത്തി. ഇവര്‍ക്കൊപ്പമാണ് സഹാരന്‍പുരില്‍ പോയത്. ഈ സമയത്തൊന്നും താന്‍ യഥാര്‍ഥത്തില്‍ ആരെന്ന് അസ്ഹര്‍ വെളിപ്പെടുത്തിയിരുന്നില്ല. ജനുവരി 31-ന് ഇയാള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. അന്നുമുതല്‍ കോണാട്ട് പ്ലേസിലുള്ള ജന്‍പഥ് ഹോട്ടലിലാണ് കഴിഞ്ഞത്.

പിന്നീട് മൗലാന അബു ഹസന്‍ നദ്‌വി അഥവാ അലി മിയാന്‍ എന്നയാളെ കാണാനായി ഫെബ്രുവരി ആറോ ഏഴോ തിയതികളിലായി മസൂദ് ബസ്സില്‍ ലഖ്‌നൗവിലേക്ക് പോയി. പിന്നീട്, അലി മിയാനെ കാണാന്‍ കഴിയാതെ ഡല്‍ഹിയിലേക്ക് തിരികെപ്പോന്നു. പിന്നീട് താമസിച്ചത് കരോള്‍ബാഗിലെ ഷീഷ് മഹല്‍ ഹോട്ടലിലാണ്.

ഫെബ്രുവരി ഒമ്പതിന് ശ്രീനഗറിലെത്തി. വൈകീട്ട് ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാമിയെന്ന് ഭീകരസംഘടനയിലെ അംഗങ്ങളായ സജ്ജാദ് അഫ്ഗാനിയും അംജദ് ബിലാലും കാണാനെത്തി. ഫെബ്രുവരി പത്തിന് മതിഗുണ്ടില്‍ പാക്കിസ്ഥാനെയും പാക്ക് അധീന കശ്മീരിലെയും ഭീകരര്‍ ഒത്തുചേര്‍ന്ന യോഗത്തിനെത്തി. ഇവിടെ നിന്ന് അനന്തനാഗിലേക്ക് കാറിലാണ് യാത്ര ചെയ്തത്. വഴിയില്‍വെച്ച് കാര്‍ കേടായതോടെ യാത്ര ഓട്ടോറിക്ഷയിലാക്കി. രണ്ടുമൂന്ന് കിലോമീറ്ററുകള്‍ പിന്നിട്ടപ്പോഴേക്കും സൈനികര്‍ ഓട്ടോയെ പിന്‍ തുടര്‍ന്ന് അസ്ഹറിനെ പിടികൂടി.

Top