ബംഗ്ലാദേശ് ഏകദിന നായകന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം

ബംഗ്ലാദേശ് ഏകദിന ടീം നായകന്‍ മഷ്‌റഫി മൊര്‍താസയ്ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം.ബംഗ്ലാദേശിലെ നരെയ്ല്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച മൊര്‍താസ മണ്ഡലത്തില്‍ രേഖപ്പെടുത്തിയ മുഴുവന്‍ വോട്ടില്‍ 96 ശതമാനവും സ്വന്തമാക്കിയാണ് തകര്‍പ്പന്‍ ജയം നേടിയത്.

ദേശീയ ടീമിന്റെ ഭാഗമായി കളിച്ചുകൊണ്ടിരിക്കുന്ന താരം ആദ്യമായിട്ടാണ് ബംഗ്ലാദേശ് പാര്‍ലമെന്റില്‍ അംഗമാകുന്നത്. അവാമി ലീഗ് സ്ഥാനാര്‍ഥിയായ മത്സരിച്ച മൊര്‍താസ 274,418 വോട്ട് നേടിയപ്പോള്‍ 8,006 വോട്ടാണ് എതിര്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

തെരഞ്ഞെടുപ്പ് ഫലം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മൂന്നാം വട്ടവും ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗ് തന്നെ അധികാരത്തിലേറുമെന്ന് ഏറെ കുറെ ഉറപ്പാണ്. 300ല്‍ 288 സീറ്റുകളും അവാമി ലീഗ് നേടി എന്ന നിലയിലാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാ പാര്‍ലമെന്റിലേക്കെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരവുമാണ് മൊര്‍താസ. നയ്മൂര്‍ റഹ്മാനായിരുന്നു മൊര്‍താസയ്ക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.

Top