ലോകചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം

ഉലാന്‍ഉദെ: ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ലോക ചാമ്പ്യന്‍ ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ താരം എന്ന നേട്ടം മേരി ഇതോടെ സ്വന്തമാക്കി. 1-4 നാണ് മേരി ചാകിരൊഗ്ലുവിനോട് തോറ്റത്.

ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്.

നിലവില്‍ ആറ് ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണവുമായി ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവോന്റെ റെക്കോര്‍ഡിനൊപ്പമാണു മേരി. ബോക്സിങ് രംഗത്ത് 1986 മുതല്‍ 99 വരെ തിളങ്ങിയ സാവോന്‍ നേടിയത് 6 സ്വര്‍ണവും ഒരു വെള്ളിയുമാണ്. 6 സ്വര്‍ണം, ഒരു വെളളി എന്നിങ്ങനെയാണ് മേരിയുടെ നേട്ടങ്ങള്‍. ഇക്കുറി മെഡലുറപ്പാക്കിയതോടെ മെഡല്‍ നേട്ടത്തില്‍ മേരി സാവോനെ പിന്തള്ളി.

2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയാണ് മേരി ഇന്ത്യയുടെ അഭിമാന താരമായത്. ഒപ്പം സൗത്തുകൊറിയയിലെ ഇഞ്ചിയോണില്‍ 2014 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടുകയും 2018 ലെ കോമണ്‍ വെല്‍ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടുകയും ചെയ്തു.

Top