ഹൈബ്രിഡ്, സി.എന്‍.ജി കാറുകള്‍ക്ക് നികുതി ഇളവ് വേണമെന്ന് മാരുതി സുസുകി ഇന്ത്യ

ലക്ട്രിക് വാഹനങ്ങള്‍ക്കു പുറമെ ഹൈബ്രിഡ്, സി.എന്‍.ജി. കാറുകള്‍ക്കും നികുതി ഇളവ് വേണമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ.

ജി.എസ്.ടി കൗണ്‍സില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ച് ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ ഹൈബ്രിഡ്, സി.എന്‍.ജി. കാറുകള്‍ക്ക് നികുതി ഇളവ് ഇല്ല. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കൊപ്പം 28 ശതമാനം എന്ന ഉയര്‍ന്ന ജി.എസ്.ടി. നിരക്കിലാണ് ഹൈബ്രിഡ് വാഹനങ്ങള്‍. ഇതുകൂടാതെ സെസ്സും ഈടാക്കുന്നുണ്ട്.

മാത്രമല്ല, സാങ്കേതിക വിദ്യകളുടെ ഉയര്‍ന്ന വില കാരണം ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാകാന്‍ ഇനിയും സമയമെടുക്കും. അതുകൊണ്ടുതന്നെ ഹൈബ്രിഡ്, സി.എന്‍.ജി. കാറുകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മാരുതി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ അഭിപ്രായപ്പെട്ടു. ഹൈബ്രിഡ് കാറുകള്‍ക്ക് സാധാരണ വാഹനങ്ങളെക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ കൂടുതല്‍ ഇന്ധനക്ഷമതയുണ്ട്. ഈ വാഹനം പ്രോത്സാഹിപ്പിക്കുന്നത് എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Top