മാരുതി ഇനി മുതല്‍ ഡീസല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നില്ല, പകരം പെട്രോള്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കും

ഡീസല്‍ വിഭാഗത്തില്‍ അങ്കത്തിനില്ലെന്നു രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എല്‍). പകരം പെട്രോള്‍ എന്‍ജിനുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു കമ്പനിയുടെ തീരുമാനം. കഴിഞ്ഞ ദിവസം അരങ്ങേറിയ 2021 സെലേറിയൊ യിലൂടെ മാരുതി സുസുക്കി കെ 10 – സി എന്ന പുത്തന്‍ പെട്രോള്‍ എന്‍ജിനും അവതരിപ്പിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയേറിയ പെട്രോള്‍ കാര്‍ എന്ന വിശേഷണവുമായി എത്തിയ ഈ സെലേറിയൊ, ഓരോ ലീറ്റര്‍ ഇന്ധനത്തിലും 26.68 കിലോമീറ്റര്‍ ഓടുമെന്നാണു വാഗ്ദാനം.

ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ എന്‍ജിനുകള്‍ക്കു ഭാവിയില്‍ കാര്യമായ സാധ്യതയില്ലെന്നാണു മാരുതി സുസുക്കിയുടെ വിലയിരുത്തല്‍. 2023ല്‍ മലിനീകരണ നിയന്ത്രണ നിലവാരത്തിലെ അടുത്ത ഘട്ടം നടപ്പാവുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പന വീണ്ടും ഇടിയുമെന്നും കമ്പനി ചീഫ് ടെക്‌നിക്കല്‍ ഓഫിസ് സി വി രാമന്‍ കരുതുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പെട്രോള്‍ കാറുകളോടുള്ള ആഭിമുഖ്യം പ്രകടമായും ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഡീസല്‍ വിഭാഗത്തില്‍ മത്സരിക്കേണ്ട എന്ന നിലപാടിലാണ് മാരുതി സുസുക്കി എത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

മലിനീകരണ നിയന്ത്രണ നിലവാരം 2023 മുതല്‍ കൂടുതല്‍ കര്‍ശനമാവുമെന്നതാണു ഡീസലിനോടു വിട പറയാനുള്ള പ്രധാന കാരണമായി മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിനുകളില്‍ ഈ പുതിയ നിലവാരം കൈവരിക്കാന്‍ ചെലവേറുമെന്നു രാമന്‍ വെളിപ്പെടുത്തുന്നു. വില ഇനിയും ഉയരുന്നത് ഡീസല്‍ മോഡലുകളുടെ വില്‍പ്പനയ്ക്ക് കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. സാഹചര്യം കൂടുതല്‍ പ്രതികൂലമാവുമെന്നതിനാല്‍ ഡീസല്‍ വിഭാഗത്തില്‍ പങ്കാളിത്തം വേണ്ടെന്ന നിലപാടിലാണു മാരുതി സുസുക്കി.

നിലവിലെ യാത്രാവാഹന(പി വി) വില്‍പ്പന കണക്കെടുപ്പില്‍ ഡീസല്‍ എന്‍ജിനുള്ള മോഡലുകളുടെ വിഹിതം 17 ശതമാനത്തിലും താഴെയാണ്. 2013 – 14 കാലത്ത് മൊത്തം കാര്‍ വില്‍പ്പനയില്‍ 60 ശതമാനത്തോളം ഡീസല്‍ എന്‍ജിനുള്ള മോഡലുകളായിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിന് മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തിയപ്പോള്‍ തന്നെ മാരുതി സുസുക്കിയെ പോലുള്ള പല നിര്‍മാതാക്കളും ഈ വിഭാഗത്തില്‍ നിന്നു പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് ബി എസ് നിലവാരമുള്ള മൂന്ന് പെട്രോള്‍ എന്‍ജിനുകളെയാണു മാരുതി സുസുക്കി ആശ്രയിക്കുന്നത്: ഒരു ലീറ്റര്‍, 1.2 ലീറ്റര്‍, 1.5 ലീറ്റര്‍. ഏഴു മോഡലുകളില്‍ സമ്മര്‍ദിത പ്രകൃതി വാതകം(സി എന്‍ ജി) ഇന്ധനമാക്കാനുള്ള സൗകര്യവും കമ്പനി ലഭ്യമാക്കുന്നു. ഭാവിയില്‍ ആന്തരിക ജ്വലന എന്‍ജിന്‍ സാങ്കേതികവിദ്യ കൂടുതല്‍ മെച്ചപ്പെടുത്തി പെട്രോള്‍ മോഡലുകളുടെ ഇന്ധനക്ഷമത വീണ്ടും ഉയര്‍ത്താനാണു മാരുതി സുസുക്കിയുടെ ശ്രമം. ഒപ്പം കാര്യക്ഷമതയും ഇന്ധനക്ഷമതയുമേറിയ പെട്രോള്‍ എന്‍ജിനുകളുടെ പുത്തന്‍ ശ്രേണി വികസിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

 

Top