സ്മാര്‍ട്ട് ഫോണുകളെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് മൊബൈല്‍ ഫോണിന്റെ പിതാവ് മാര്‍ട്ടിന്‍ കൂപ്പര്‍

ബാഴ്സിലോന: ലോകത്തിലെ ആദ്യത്തെ സെല്‍ഫോണ്‍ അവതരിപ്പിച്ച വ്യക്തിയാണ് മാര്‍ട്ടിന്‍ കൂപ്പര്‍. 1973ലാണ് മാര്‍ട്ടിന്‍ കൂപ്പര്‍ താന്‍ നിര്‍മിച്ച ഫോണായ മോട്ടറോള ഡൈനാടാക് 8000എക്‌സ് എന്ന സെല്‍ഫോണില്‍ നിന്നാണ് ആദ്യത്തെ മൊബൈല്‍ കോള്‍ നടത്തിയത്. ഇതോടെയാണ് ലോകം സെല്‍ഫോണ്‍ യുഗത്തിലേക്ക് കാലുവച്ചത്. ആദ്യത്തെ സെല്‍ഫോണ്‍ നിര്‍മ്മിച്ച് അമ്പത് കൊല്ലം പിന്നിടുന്ന വേളയില്‍ തന്റെ കണ്ടുപിടുത്തതില്‍ വന്ന വലിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹം. ബാഴ്സിലോനയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് മാര്‍ട്ടിന്‍ കൂപ്പര്‍ അസോസിയേറ്റ് പ്രസുമായി നടത്തിയ സംസാരത്തില്‍ തന്റെ ആശയങ്ങള്‍ പങ്കുവച്ചത്.

തന്റെ കണ്ടുപിടുത്തം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക ശക്തിയായി മാറിയത് എല്ലാം അറിയുന്ന മാര്‍ട്ടിന്‍. പക്ഷെ സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ നടക്കുന്ന സ്വകാര്യത ലംഘനങ്ങള്‍ മുതൽ ഇന്റർനെറ്റ് ആസക്തിയുടെ അപകടസാധ്യത വരെയുള്ള കാര്യങ്ങളില്‍ ആശങ്കകുലനാണ്. വളരെ ദോഷം ചെയ്യുന്ന കണ്ടന്റുകള്‍ അതിവേഗം ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ വഴി വ്യാപിക്കുന്നത് തീര്‍ത്തും ഞെട്ടിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ ഇതിന്റെ പ്രചാരത്തില്‍ മാര്‍ട്ടിന്‍ കൂപ്പര്‍ ആശങ്ക രേഖപ്പെടുത്തുന്നു.

“ഇന്നത്തെ സെല്‍ഫോണ്‍ യുഗം സംബന്ധിച്ച എനിക്ക് തോന്നുന്ന ഏറ്റവും മോശമായ കാര്യം, നമ്മള്‍ക്ക് ഇനി സ്വകാര്യത ഇല്ല എന്നതാണ്, കാരണം നമ്മളെക്കുറിച്ചുള്ള എല്ലാം ഇപ്പോൾ എവിടെയെങ്കിലും രേഖപ്പെടുത്തുകയും. അത് നേടുന്ന ഒരാൾക്ക് അതിവേഗം ലഭിക്കാന്‍ അവസരവുംഒരുക്കുന്നുണ്ട് ” – മാര്‍ട്ടിന്‍ കൂപ്പര്‍ പറയുന്നു.

എന്നാല്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കൂടുതല്‍ സാങ്കേതിക മേന്മ നേടും എന്നതില്‍ മാര്‍ട്ടിന്‍ കൂപ്പറിന് സംശയം ഒന്നും ഇല്ല. രോഗങ്ങളെ കീഴടക്കുന്ന രീതിയില്‍ സെല്‍ഫോണുമായി മെഡിക്കല്‍ ടെക്നോളജി ഭാവിയില്‍ കൂടുതല്‍ ചേരുമെന്ന് ഇദ്ദേഹം പ്രതീക്ഷിക്കുന്നു. ഭാവിയില്‍ മനുഷ്യ ശരീരത്തില്‍ നിന്ന് തന്നെ ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ സെല്‍ഫോണുകള്‍ മാറിയേക്കും എന്നും 94 കാരനായ മാര്‍ട്ടിന്‍ കൂപ്പര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതിനൊപ്പം തന്നെ തന്റെ ആദ്യത്തെ സെല്‍ഫോണ്‍ നിര്‍മ്മാണം സംബന്ധിച്ചും രസകരമായ കാര്യങ്ങള്‍ മാര്‍ട്ടിന്‍ കൂപ്പര്‍ പറഞ്ഞു. അന്ന് സെല്‍ഫോണ്‍ ഉണ്ടാക്കിയപ്പോള്‍. അത് പ്രവര്‍ത്തിക്കുമോ എന്ന ചിന്തയെ മനസില്‍ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ കോള്‍ വിളിച്ചപ്പോള്‍ അത് സെല്‍ഫോണ്‍ വിപ്ലവത്തിന്റെ തുടക്കമായി. എന്നാല്‍ സത്യം പറഞ്ഞാല്‍ അത് അത്ര വലിയ ചരിത്ര മൂഹൂര്‍ത്തമാണെന്ന് അന്ന് ഞങ്ങള്‍ക്ക് മനസിലായില്ല.

1973 ഏപ്രിൽ 3-ന് ന്യൂയോർക്ക് സിറ്റിയിലെ ഒരു തെരുവില്‍ നിന്നാണ് അന്ന് അദ്ദേഹത്തിന്റെ മോട്ടറോളയിലെ ടീം അഞ്ച് മാസം കൊണ്ട് രൂപകൽപ്പന ചെയ്ത പ്രോട്ടോടൈപ്പ് സെല്‍ഫോണ്‍ ഉപയോഗിച്ച് ആദ്യത്തെ മൊബൈല്‍ കോള്‍ വിളിച്ചത്. 2.5 പൗണ്ട് ഭാരവും 11 ഇഞ്ച് നീളവുമുള്ള മോട്ടറോള ഡൈനാടാക് 8000എക്‌സ് പ്രോട്ടോടൈപ്പാണ് കൂപ്പർ ഉപയോഗിച്ചത്.

രസകരമായ കാര്യം കൂപ്പര്‍ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കാന്‍ മൊട്ടറോളയുമായി മത്സരം നടത്തുന്ന എടി ആന്റ് ടിയുടെ ഉടമസ്ഥതയിലുള്ള ബെല്‍ ലാബിലേക്കാണ്. അതേ സമയം മൊബൈല്‍ യുഗത്തിന്റെ പിതാവ് എന്ന നിലയില്‍ ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി മാര്‍ട്ടിന്‍ കൂപ്പറെ ആദരിച്ചു.

Top