‘ഉപയോഗിക്കുക വലിച്ചെറിയുക എന്ന രീതിയിൽ വിവാഹബന്ധങ്ങൾ മാറിയിരിക്കുന്നു’; ഹൈക്കോടതി

വിവാഹ മോചനക്കേസിൽ വ്യത്യസ്ത നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. വിവാഹ ജീവിതത്തിന് ഉണ്ടായിരുന്ന പവിത്രത നഷ്ടപ്പെട്ടുവെന്നും പകരമായി ഉപഭോക്തൃ സംസ്ക്കാരം സ്ഥാനം പിടിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു. ഉപയോഗിക്കുക ആവശ്യം കഴിയുമ്പോൾ വലിച്ചെറിയുക എന്ന രീതിയിലുള്ള ലിവിംഗ് ടുഗതർ ബന്ധങ്ങൾ വളരുന്നുവെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ഇത് കേരളത്തിന്റെ സംസ്ക്കാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ജസ്റ്റിസുമാരായ മുഹമ്മദ്‌ മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന ചിന്ത വര്‍ധിച്ചു. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തിന്‍റെ വളർച്ചയ്ക്ക് നല്ലതല്ലെന്നും കോടതി നിരീക്ഷിച്ചു.

വിവാഹ മോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് പരാമർശം. ആലപ്പുഴ കുടുംബ കോടതി ആവശ്യം തള്ളിയതിനെ തുടർന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

 

 

Top