വിപണിയിൽ ചാഞ്ചാട്ടം; ജാഗ്രതയോടെ നിക്ഷേപകർ

മുംബൈ: ആഗോള വിപണിയിലെ ദുർബലമായ സൂചനകൾക്കിടയിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇന്ന് താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 51.10 പോയിന്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 62,130.57ലും നിഫ്റ്റി 0.60 പോയിന്റ് ഉയർന്ന് 18,497.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 1787 ഓഹരികൾ മുന്നേറി. 1688 ഓഹരികൾ ഇടിഞ്ഞു. 194 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ ഇന്ന് ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ്, ഐഷർ മോട്ടോഴ്‌സ്, ടൈറ്റൻ കമ്പനി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിടുന്നു.

മേഖലകൾ പരിശോധിക്കുമ്പോൾ, ഇൻഫർമേഷൻ ടെക്‌നോളജി സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോൾ പൊതുമേഖലാ ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1 ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഇന്ന് നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിൽ, ജപ്പാനിലെ നിക്കി 0.23 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.59 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 1.24 ശതമാനവും ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.43 ശതമാനവും ഇടിഞ്ഞതിനാൽ ഏഷ്യൻ ഓഹരികൾ ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു.

യു എസ് ഡോളറിനെതിരെ 27 പൈസ ഇടിഞ്ഞ് 82.54 എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച 82.27 നായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. അതേസമയം ഇന്ന് ലോകസഭയിൽ, എല്ലാ കറൻസികൾക്കുമെതിരെ ഇന്ത്യൻ രൂപ ശക്തമായിട്ടുണ്ടെന്നും ഡോളർ-രൂപയുടെ ചാഞ്ചാട്ടം അധികമാകാതിരിക്കാൻ വിപണിയിൽ വിദേശനാണ്യ ശേഖരം റിസർവ് ബാങ്ക് ഉപയോഗിച്ചു എന്നും നിർമ്മല സീതാരാമൻ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു.

Top