തെറ്റുപറ്റി; വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി സുക്കര്‍ ബര്‍ഗ്

mark-zuckerberg

ലണ്ടന്‍: രാഷ്ട്രീയ ആവശ്യത്തിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി സംഭവത്തില്‍ കുറ്റസമ്മതം നടത്തി ഫെയ്‌സ് ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വിഷയത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഫെയ്‌സ് ബുക്ക് തുടങ്ങിയത് ഞാനാണ്. എന്റെ പ്ലാറ്റ്‌ഫോമില്‍ എന്തു സംഭവിക്കുന്നതിനും ഉത്തരവാദി താനാണെന്നും ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയില്‍ ഇടിവു സംഭവിച്ചിരിക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷനുകള്‍ സംബന്ധിച്ചു ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്‍) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്‌സ് ബുക്കില്‍നിന്നു കൈവശപ്പെടുത്തിയത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് വേണ്ടി ഈ വിവരങ്ങള്‍ ഉപയോഗിച്ചിരുന്നു.

അലക്‌സാണ്ടര്‍ കോഗന്‍ എന്ന റഷ്യന്‍ വംശജനായ അമേരിക്കന്‍ മനഃശാസ്ത്രജ്ഞനാണ് ഒരു ആപ് ഫേസ്ബുക്കിലൂടെ നല്കാന്‍ അനുമതി തേടിയത്. ആപ് വാങ്ങുന്നവരുടെ സ്വകാര്യവിവരങ്ങള്‍ അയാള്‍ മുന്നറിയിപ്പു നല്കി നേടിയെടുത്തു. എന്നാല്‍, ഇതിനു ലഭിച്ച സാങ്കേതിക സൗകര്യം ഉപയോഗിച്ച് മറ്റാള്‍ക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ച് എസ്സിഎലിനും അനലിറ്റിക്കയ്ക്കും നല്കി.

അനലിറ്റിക്ക എന്ന സ്ഥാപനത്തിന് ഒന്നരക്കോടി ഡോളര്‍ (97.5 കോടി രൂപ) നല്കിയത് ട്രംപിനെ പിന്താങ്ങുന്ന കോടീശ്വരന്‍ റോബര്‍ട്ട് മെര്‍സറാണ്. ട്രംപിന്റെ പ്രചാരണതന്ത്ര മേധാവി സ്റ്റീവ് ബാനനും പണം മുടക്കി. അനലിറ്റിക്കയ്ക്കു ലഭിച്ച വിവരങ്ങള്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ ജനാഭിപ്രായം സൃഷ്ടിക്കാനുള്ള പ്രചാരണത്തിന് ഉപയോഗിച്ചു. ഫേസ്ബുക്കിലെ ചാറ്റിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് ഓരോ വോട്ടറെയും എങ്ങനെ സ്വാധീനിക്കാമെന്നു മനസിലാക്കുകയും അതനുസരിച്ചുള്ള സന്ദേശങ്ങള്‍ അയാള്‍ക്കു നല്‍കുകയുമാണു കേംബ്രിജ് അനലിറ്റിക്കയും എ.സ്സി.എലും ചെയ്യുന്നത്.

രഹസ്യങ്ങള്‍ പുറത്തുവന്നതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫെയ്‌സ് ബുക്കിനും മറ്റു രണ്ടു കമ്പനികള്‍ക്കുമെതിരേ അന്വേഷണം തുടങ്ങി. തങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫെയ്‌സ് ബുക്കില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കിയെന്നും മറ്റും അധികൃതര്‍ അറിയിച്ചു.

Top