പുഴയിൽ നഷ്ടപ്പെട്ടെന്ന് കരുതി; 40 വർഷത്തിന് ശേഷം അമ്മയെ കണ്ടെത്തി മക്കൾ

തൊടുപുഴ: തഞ്ചാവൂരില്‍നിന്ന് 40 വര്‍ഷം മുന്‍പ് കാണാതായ അമ്മയെ മക്കള്‍ക്ക് തിരികെ ലഭിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിലുള്ള സമാഗമത്തിന് വഴിയൊരുക്കിയത്. ഇടുക്കി കരിമണ്ണൂരിലെ വൃദ്ധസദനത്തില്‍ നിന്നാണ് 80 വയസ്സുകാരിയായ അമ്മയെ മക്കള്‍ കണ്ടെത്തിയത്. പുഴയില്‍ നഷ്ടമായെന്നാണ് കരുതിയതെന്ന് മകന്‍ കല്ലൈമൂര്‍ത്തി പറഞ്ഞു.

40 വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിണങ്ങി ചെറുപ്രായത്തിലുള്ള മക്കളെയും വിട്ട് മാരിയമ്മ വീടുവിട്ടിറങ്ങി. ഇതിനിടയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളും മരിച്ചതൊന്നും മാരിയമ്മ അറിഞ്ഞില്ല. മൂന്ന് വര്‍ഷം മുന്‍പ് കരിമണ്ണൂരില്‍ അവശനിലയില്‍ കണ്ടെത്തിയ മാരിയമ്മയെ പൊലീസാണ് വൃദ്ധസദനത്തില്‍ എത്തിച്ചത്. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുകയും മാരിയമ്മയോട് തമിഴില്‍ വിവരങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നുവെന്ന് വൃദ്ധസദനം സൂപ്രണ്ട് ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.മരിക്കും മുമ്പ് സ്വന്തം മക്കളെ കാണാനും ജനിച്ച നാട്ടിലേക്ക് പോകാനും വഴി തെളിഞ്ഞതിന്‍റെ സന്തോഷത്തിലാണ് 75 കാരി മാരിയമ്മ.

Top