ബിജെപിയില്‍ ചേര്‍ന്ന് 45ാം വയസ്സില്‍ പ്രധാനമന്ത്രിയാകാനാണോ: സച്ചിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ക്കിടയില്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ. 45ാം വയസില്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രധാനമന്ത്രിയാകാനുള്ള പുറപ്പാടിലാണോയെന്നാണ് മാര്‍ഗരറ്റിന്റെ പരിഹാസം. രാജ്യം കോവിഡിനെതിരെയും അതിര്‍ത്തിയിലെ ചൈനയുടെ നീക്കത്തിനെതിരെയും പോരാടുമ്പോള്‍ സച്ചിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ആവാനാണ് ശ്രമം നടത്തുന്നെന്നും ആല്‍വ ആരോപണമുന്നയിച്ചു.

‘കോണ്‍ഗ്രസ് രാജസ്ഥാനില്‍ ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കി. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാക്കി. അദ്ദേഹത്തിന് നാല് സുപ്രധാന വകുപ്പുകളും പി.സി.സി (സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റ്) മേധാവിസ്ഥാനവും ലഭിച്ചു,-ആല്‍വ ‘പറഞ്ഞു. സച്ചിന്‍ പൈലറ്റ് 26 വയസുള്ള എം.പിയായി. കേന്ദ്രമന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.സി.സി) മേധാവിയായി. തുടര്‍ന്ന് മുഖ്യമന്ത്രിയും-ആല്‍വ കൂട്ടിച്ചേര്‍ത്തു.’

ഇത്ര ധൃതി പിടിച്ച് നിങ്ങള്‍ക്ക് എവിടെയാണ് എത്തേണ്ടത്? 43 വയസില്‍ മുഖ്യമന്ത്രിയാകാനും ബി.ജെ.പിയില്‍ ചേരുന്നതിലൂടെ 45ാം വയസില്‍ പ്രധാനമന്ത്രിയാകാനും ആണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?,’ -ആല്‍വ ചോദിച്ചു.

കോണ്‍ഗ്രസ് ഒരു വലിയ പാര്‍ട്ടിയാണ്. എല്ലാവരുടെയും ആവശ്യം നിറവേറ്റാന്‍ സാധിച്ചെന്നു വരില്ല. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലഘട്ടത്തില്‍, ഒരു തസ്തികയും ആവശ്യപ്പെടാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നും ആല്‍വ പറഞ്ഞു.

പാര്‍ട്ടിയെ നയിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയ ‘യുവ ടീം’ രൂപീകരിക്കണമെന്നും ആല്‍വ അഭിപ്രായപ്പെട്ടു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ നീക്കത്തെയും വിമര്‍ശിച്ചു. ഇത്തരം നേതാക്കള്‍ക്ക് പാര്‍ട്ടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും പ്രതിബന്ധതയില്ലെന്നും ആല്‍വ ആരോപിച്ചു.

Top