കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മാര്‍ച്ച് നടത്തി; അടൂര്‍ പ്രകാശ് എംപിക്കെതിരെ കേസ്

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മാര്‍ച്ച് നടത്തിയ അടൂര്‍ പ്രകാശ് എംപിക്കെതിരെ വീണ്ടും കോസെടുത്ത് പൊലീസ്. സാമൂഹികാകലം പാലിക്കാതെയും അറുപതിലേറെ ആളുകളെ പങ്കെടുപ്പിച്ച് മാര്‍ച്ച് നടത്തിയെന്നാണ് കേസ്. ഇന്ന് രാവിലെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ചത്.

സംഭവത്തില്‍ എംപി ഉള്‍പ്പെടെ 63 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ എസ് ശബരിനാഥ് എംഎല്‍എക്കെതിരെ കള്ള കേസെടുത്തു എന്നാരോപിച്ചായിരുന്നു അടൂര്‍ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. നെടുമങ്ങാട് ഐടിഡിപി ഓഫീസിലെ പ്രതിക്ഷേധത്തിന്റെ പേരിലാണ് ശബരിനാഥിനെതിരെ പൊലീസ് കെസെടുത്തത്.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നെടുമങ്ങാട് കോടതി സമുച്ചയത്തില്‍ പരിപാടി നടത്തിയതിന് അടൂര്‍ പ്രകാശിനെതിരെ നേരത്തെ കേസെടുത്തിരുന്നു. നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്നില്‍ നടത്തിയ ഭക്ഷ്യകിറ്റ് വിതരണ പരിപാടി നടത്തിയതിനാണ് അടൂര്‍ പ്രകാശിനെതിരെ കേസെടുത്തത്. കിറ്റുകള്‍ വാങ്ങുന്നതിനായി ഇരുന്നൂറിലേറെ ആളുകള്‍ കോടതിക്ക് മുന്നില്‍ തടിച്ച് കൂടിയിരുന്നു.

Top