മറാഠ സംവരണ അനുകൂലികള്‍ എന്‍സിപി എംഎല്‍എയുടെ വീടിന് തീയിട്ടു, കാറും തകര്‍ത്തു

മുംബൈ: ബീഡ് ജില്ലയിലുള്ള പ്രകാശ് സോളങ്കെയുടെ വസതിക്കാണ് മറാഠ സംവരണ അനുകൂലികള്‍ വീട് കത്തിച്ചത്. മറാഠ സംവരണ വിഷയം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെയുടെ വീടിന് തീയിട്ടത്. മറാഠ സംവരണത്തിനായി സമുദായ നേതാവ് മനോജ് ജരാങ്കെ നടത്തുന്ന നിരാഹാര സമരത്തിനെതിരെ സോളങ്കെ നടത്തിയ പ്രസ്താവനയാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മറാഠ സംവരണത്തിനായുള്ള സമരത്തെ തുടര്‍ന്നു തിങ്കളാഴ്ച പുണെയില്‍ നടക്കുന്ന ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ ഏകദിന ലോകകപ്പ് മത്സരത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മത്സരം കാണുന്നതിന് കറുത്ത വസ്ത്രം ധരിച്ച എത്തിയവരെ എല്ലാം പൊലീസ് പരിശോധനയ്ക്കുശേഷം തിരിച്ചയച്ചു.

ഓഗസ്റ്റില്‍ ജരാങ്കെ പാട്ടീല്‍ ആരംഭിച്ച സംവരണസമരം സംസ്ഥാനം മുഴുവന്‍ വ്യാപിച്ചതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ ഒക്ടോബര്‍ 24നകം പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 14ന് സമരം പിന്‍വലിക്കുകയായിരുന്നു. സര്‍ക്കാരിന് അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും സംവരണം നടപ്പാക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാരം പുനരാരംഭിച്ചത്.

മറാഠ സംവരണം സംബന്ധിച്ച് നേരത്തേ നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിക്കാതെ വന്നതോടെ സമുദായ നേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ പുനരാരംഭിച്ച നിരാഹാരസമരത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. മുംബൈയില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ ജല്‍നയിലുള്ള നിരാഹാര പന്തലിലേക്ക് സമരത്തെ പിന്തുണയ്ക്കുന്നവരുടെ പ്രവാഹമാണ്.

സംസ്ഥാന ജനസംഖ്യയുടെ 32% വരുന്ന പ്രബല സമുദായമാണ് മറാഠകള്‍. ഭൂസ്വത്തുക്കള്‍ ഏറെയുള്ള മറാഠ വിഭാഗക്കാരില്‍ മിക്കവരുടെയും പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. എന്നാല്‍, വരള്‍ച്ചയും വിളനാശവും മൂലം കാര്‍ഷിക മേഖലയില്‍ ഏറെക്കാലമായുള്ള പ്രതിസന്ധി ഇവരുടെ ജീവിതം ദുഷ്‌കരമാക്കി. സംസ്ഥാന വ്യാപകമായി ഉയര്‍ന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ സംവരണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി ഇതു റദ്ദാക്കിയിരുന്നു. ഓഗസ്റ്റില്‍ ജരാങ്കെ പാട്ടീല്‍ ജല്‍നയില്‍ നിരാഹാരസമരം ആരംഭിച്ചതോടെയാണ് സംവരണസമരം വീണ്ടും ശക്തമായിരിക്കുന്നത്. മറാഠകളില്‍ ഒരു വിഭാഗത്തെ ഒബിസി വിഭാഗത്തില്‍പെടുത്തി പ്രക്ഷോഭം തണുപ്പിക്കാന്‍ അടുത്തയിടെ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതിനെതിരെ ഒബിസി സംഘടനകള്‍ രംഗത്തിറങ്ങുകയായിരുന്നു.

Top