മരട് ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി അവസാനിച്ചു; ഒഴിയാനുള്ളത് 83 കുടുംബങ്ങള്‍

കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി അവസാനിച്ചു. 243 ഫ്ലാറ്റുകള്‍ ഇതിനോടകം ഒഴിഞ്ഞു. 83 കുടുംബങ്ങളാണ് ഇനി ഒഴിയാനുള്ളത്. വീട്ടുപകരണങ്ങള്‍ മാറ്റുന്നത് ഇന്നും തുടരും.

ഇന്നലെ രാത്രി 12 മണിക്കകം താമസക്കാരെല്ലാം ഫ്ലാറ്റ് വിട്ട് പോകണമെന്നായിരുന്നു ഉത്തരവെങ്കിലും വീട്ടുപകരണങ്ങൾ മാറ്റാൻ ജില്ല കളക്ടര്‍ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലെ 326 അപ്പാർട്ട്മെന്‍റിൽ നിന്നായി 243 ലധികം ഉടമകളാണ് ഇതിനോടകം ഒഴിഞ്ഞതെന്നാണ് ജില്ല ഭരണകൂടം പറയുന്നത്.

എന്നാല്‍ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. സമയം നീട്ടിയിലെങ്കില്‍ സമരമാരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. പുനരധിവാസത്തിന് മതിയായ സൌകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ഇവര്‍ പറയുന്നു.

സമയക്രമം അനുസരിച്ച് നടപടികൾ പൂർത്തിയാക്കുമെന്നും ശരിയായ മാർഗത്തിലൂടെ അപേക്ഷിച്ചവർക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. സമയ പരിധി അവസാനിച്ചാല്‍ പുനസ്ഥാപിച്ച വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സാധനങ്ങൾ നീക്കുന്നതിന് ഫ്ലാറ്റ് ഉടമകൾക്ക് ജില്ലാ ഭരണകൂടത്തിന്‍റെ സഹായം ഇന്നും തുടരും. സാധനങ്ങൾ നീക്കം ചെയ്യാൻ ഓരോ ഫ്ലാറ്റുകളിലും 20 വോളണ്ടിയർമാരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനേയും വിന്യസിച്ചു.

Top