മരട് ഫ്ലാറ്റ്: പുനരധിവാസം സര്‍ക്കാറിന്റെ ഉത്തരവാദിത്തം; വിഎസിനെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : മരട് ഫ്‌ലാറ്റിലെ താമസക്കാരുടെ പുനരധിവാസം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫ്‌ലാറ്റിലെ താമസക്കാരെ ഒഴിപ്പിക്കുന്നതില്‍ വിമര്‍ശനമുന്നയിച്ച ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോടതിവിധി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് അതുകൊണ്ട് മരടിലെ വിഷയം മറ്റ് ഏതെങ്കിലും വിഷയവുമായി താരതമ്യം ചെയ്യാവുന്നതല്ലെന്നായിരുന്നു വി.എസിനുള്ള പിണറായി വിജയന്റെ മറുപടി.

മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നായിരുന്നു വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്. “സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്‍വഴക്കം സൃഷ്ടിക്കും.

പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ലന്നും വിഎസ് പറഞ്ഞിരുന്നു.

മറ്റ് കാരണങ്ങളാല്‍ പുനരധിവസിപ്പിക്കേണ്ടവരെക്കാള്‍ മുന്‍ഗണനയോ സൗകര്യങ്ങളോ ഇടതുസര്‍ക്കാര്‍ ഫ്ളാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും‌മെന്ന് വി.എസ് കുറ്റപ്പെടുത്തി.

Top