കൊച്ചി: സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന്‍റെ പശ്ചാത്തലത്തിൽ മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് ഉടമകൾക്ക് നഗരസഭ ഇന്ന് നോട്ടീസ് നൽകും. കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കർശന നിർദേശത്തെ തുടർന്നാണ് നഗരസഭയുടെ നടപടി.
ഇതാദ്യമായിട്ടാണ് ഫ്ലാറ്റുകളിലെ ഉടമകൾക്ക് നഗരസഭ ഒദ്യോഗികമായി നോട്ടീസ് നൽകുന്നത്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ 10.30 ന് നഗരസഭ കൗണ്‍സില്‍ യോഗം ചേരും. ഫ്ലാറ്റ് പൊളിക്കുന്നതിന് കണക്കാക്കുന്ന 30 കോടിയോളം രൂപ സർക്കാർ നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
ഫ്ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നഗരസഭ കൗണ്‍സില്‍ യോഗം വിശദമായി ചർച്ച ചെയ്യും. ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിനാവശ്യമായ സൗകര്യങ്ങൾ സംബന്ധിച്ച് ജില്ലാ ഭരണകൂടവും നഗരസഭയും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. ഫ്ലാറ്റുകളിൽ താമസിക്കുന്നവരെ ഏലൂരിലെ ഫാക്ടിന്റെ അതിഥി മന്ദിരങ്ങളിലേക്കടക്കം മാറ്റിത്താമസിപ്പിക്കാണ് നഗരസഭയുടെയും ജില്ലാഭരണകൂടത്തിന്റെയും തീരുമാനം.
അതേസമയം, നഗരസഭയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ മറ്റൊരു ഹർജിയുമായി സമീപിക്കാൻ ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ ആലോചിക്കുന്നുണ്ട്.
വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നാണ് ഫ്ലാറ്റുടമകൾ ആരോപിക്കുന്നത്. അപ്പാർട്മെന്‍റുകളിൽ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ലെന്നും ഫ്ലാറ്റുടമകൾ ആരോപിക്കുന്നു. ഫ്ലാറ്റ് പൊളിക്കുന്നത് ഏത് വിധേനയും പ്രതിരോധിക്കുമെന്ന് നിലപാടിലാണ് ഇവർ. സർക്കാരും നഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നൽകുന്നില്ലെന്നും ഫ്ലാറ്റുടമകൾ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമകൾ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു.
നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്സ്, ജയിന്‍ ഹൌസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ മാസം എട്ടിനാണ് സുപ്രിം കോടതി ഉത്തരവിട്ടത്.