മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി പൊളിക്കും; ഒഴിപ്പിക്കൽ നാളെ…

കൊച്ചി : സുപ്രിംകോടതി ഉത്തരവിനെതുടര്‍ന്ന് പൊളിച്ചുമാറ്റുന്ന മരടിലെ നാലുഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ നാളെമുതല്‍ ഒഴിപ്പിക്കും.

നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗും പ്രതികരിച്ചു. നാളെ ഫ്ലാറ്റിൽ ഉള്ളവരെ കണ്ട് സംസാരിക്കുകയും സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമെന്നും ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സഹായവും നഗരസഭ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരടിലെ ഫ്ലാറ്റ് കുടിയൊഴിപ്പിക്കൽ സുപ്രീം കോടതിയിൽ അറിയിച്ചത് പോലെ നടക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് നീക്കം.

നഷ്ടപരിഹാരം നല്‍കാനുള്ള ഫ്ലാറ്റ് ടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നാളെമുതല്‍ ശേഖരിക്കും. ഒഴിയാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നഗരസഭ നല്‍കും. ചില ഫ്ലാറ്റ് ഉടമകള്‍ സാധനങ്ങള്‍ മാറ്റിത്തുടങ്ങിയിട്ടുണ്ട്.

ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് സമിതി. ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം ഈ സമിതി ഉറപ്പാക്കണമെന്നും നല്‍കേണ്ട മുഴുവന്‍ തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതിനിടെ ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടി. നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും കോടതി മരവിപ്പിച്ചു. ഫ്ലാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം നല്‍കണമെന്ന് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്. സ്വന്തം ഫണ്ടില്‍ നിന്ന് നല്‍കിയതിന് ശേഷം പിന്നീട് ബില്‍ഡര്‍മാരില്‍ നിന്ന് തുക തിരിച്ചുപിടിക്കണം എന്നായിരുന്നു കോടതി നിര്‍ദ്ദേശം.

Top