ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം;വലിയനാശം ഉണ്ടാകുമോ? ആശങ്കയില്‍ സമീപവാസികള്‍

കൊച്ചി: മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഇനി വെറും 20 ദിവസം മാത്രം ബാക്കി നില്‍ക്കെ പരിസരവാസികള്‍ ആശങ്കയില്‍. ഫ്‌ലാറ്റുകള്‍ തകര്‍ക്കാനുള്ള സ്‌ഫോടകവസ്തുക്കള്‍ അടുത്തയാഴ്ച മുതല്‍ നിറച്ചുതുടങ്ങും. ഫ്‌ലാറ്റുകളിലെ തൂണുകളിലും ചുമരുകളിലും തയ്യാറാക്കിയ ദ്വാരങ്ങളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുക. അതേസമയം ഇനിയും ഇന്‍ഷുറന്‍സ് തുകയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല എന്നതാണ് സമീപ വാസികളെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.

ജനുവരി 11 നും 12 നുമാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കുക. ജനുവരി 11ന് ആല്‍ഫ രണ്ട് ടവറുകള്‍, ഹോളി ഫെയ്ത്ത് എന്നിവ പൊളിക്കും. 12 ന് ഗോള്‍ഡന്‍ കായലോരം, ജയിന്‍ ഫ്‌ലാറ്റുകളാണ് പൊളിക്കുക. നാല് ഫ്‌ലാറ്റുകളിലെ അഞ്ച് ടവറുകളിലായി സ്‌ഫോടനം നടത്താന്‍ 1600 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാകും ഉപയോഗിക്കുക. ഇതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിദഗ്ദ്ധ സംഘം വെള്ളി, ശനി ദിവസങ്ങളിലായി മരടിലെത്തും.

അതേസമയം ഫ്‌ലാറ്റുകളുടെ ചുമരുകള്‍ പൊളിച്ചുതുടങ്ങിയപ്പോള്‍ തന്നെ അടുത്തുള്ള പല വീടുകളിലും വിള്ളല്‍ വീണിരുന്നു. തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇനി ഫ്‌ലാറ്റുകള്‍ പൂര്‍ണമായും തകര്‍ക്കുമ്പോള്‍ താങ്ങാനാവാത്ത നാശനഷ്ടം ഉണ്ടാകും എന്നാണ് അയല്‍വാസികള്‍ വിലയിരുത്തുന്നത്. വീടുകളുടെ കാലപ്പഴക്കം കണക്കാക്കി ഇന്‍ഷുറന്‍സ് തുക നല്‍കിയാല്‍ അത് കുറഞ്ഞ് പോകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. പരിഹാരമുണ്ടാക്കാമെന്ന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും രേഖാമൂലമുള്ള ഉറപ്പാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Top