ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഉയരുന്ന അപവാദങ്ങള്‍ കാറ്റില്‍ പറത്തി മറഡോണ

maradona

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഉയരുന്ന അപവാദങ്ങള്‍ കാറ്റില്‍ പറത്തി അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ. കഴുത്തിനു പരിക്കേറ്റതിനാലാണ് താന്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച മറഡോണ താന്‍ ആരോഗ്യവാനായിരിക്കുകയാണെന്നും ആരാധകര്‍ക്ക് ഉറപ്പു നല്‍കി. മത്സരം അവസാനിക്കുന്നതിനു മുന്‍പേ ഗാലറി വിടാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് അതിനു സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച നടന്ന അര്‍ജന്റീന നൈജീരിയ മത്സരത്തിന് ശേഷം മറഡോണയെ ക്ലിനിക്കല്‍ ചെക്കപ്പിന് വിധേയനാക്കിയിരുന്നു. അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ മറഡോണ കുഴഞ്ഞു വീഴുകയായിരുന്നു. സന്തോഷം കൂടിയതു കൊണ്ടുള്ള രക്തസമ്മര്‍ദ്ദമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍തന്നെ വിദഗ്ദസംഘം അദ്ദേഹത്തിന് ചികിത്സ നല്‍കുകയുെ ചെയ്തിരുന്നു.

നൈജീരിയയ്‌ക്കെതിരായി അര്‍ജന്റീന വിജയ ഗോള്‍ നേടിയതോടെ മറഡോണ തന്റെ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ചികിത്സയ്ക്കു വിധേയനായ മറഡോണയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കളിക്കളത്തിലെ അര്‍ജന്റീനയുടെ ആഘോഷത്തെക്കാളും അര്‍ജന്റീനയുടെ ആരാധകരെ ആവേശ ഭരിതരാക്കിയത് ഗാലറിയില്‍ നിന്നുള്ള ഇതിഹാസ താരം മറഡോണയുടെ ആഘോഷങ്ങളായിരുന്നു.

മുന്‍ ലോകകപ്പ് ജേതാവായ ഇതിഹാസ താരം മോസ്‌കോയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.

Top