കൗമാരകാലത്ത് മറഡോണ ബലാത്സംഗം ചെയ്തുവെന്ന് മുൻ ക്യൂബൻ കാമുകി

ബ്വേനസ് ഐറിസ്: അന്തരിച്ച അർജന്‍റീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബക്കാരിയായ മുൻ കാമുകി രംഗത്തെത്തി. കൗമാരക്കാരിയായിരുന്ന സമയത്ത് മറഡോണ ബലാത്സംഗം ചെയ്തതായും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിപ്പിച്ചതായും വെളിപ്പെടുത്തി.

40കാരനായിരിക്കേ ക്യൂബയിൽ ചികിത്സക്കായെത്തിയ മറഡോണ അന്ന് 16 വയസ് മാത്രം പ്രായമായിരുന്ന തന്നെ ബലാത്സംഗം ചെയ്തതായി മാവിസ് ആൽവറസ് റെഗോ ബ്വേനസ് ഐറിസിൽ മാധ്യമങ്ങളോട് പറഞ്ഞു. 15, നാല് വയസ് പ്രായമായ കുഞ്ഞുങ്ങളുടെ മാതാവായ ആൽവറസ് റെഗോ മയാമിയിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ഹൃദയാഘാതം മൂലമാണ് ഫുട്ബാൾ ഇതിഹാസം മരിച്ചത്.

തന്‍റെ മകൾക്ക് 15 വയസ് തികഞ്ഞതിനാൽ പീഡനത്തെക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചതായി അവർ അവകാശപ്പെട്ടു. ഏകദേശം അതേ പ്രായത്തിലാണ് താൻ ജീവിതത്തിലെ ഏറ്റവും ദുർഘടമായ കാലത്തിലൂടെ കടന്ന് പോയത് എന്നതിനാലാണത്. ‘എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു.വെറുപ്പുമായിരുന്നു. ഞാൻ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു’- അവർ പറഞ്ഞു.

മറഡോണയുമായി അഞ്ച് വർഷത്തോളം നീണ്ടുനിന്ന ബന്ധത്തിനിടെ തനിക്ക് കൊടിയ മർദനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടി വന്നതായി അവർ നഗരത്തിലെ കോടതിയിൽ പറഞ്ഞു. അന്ന് മറഡോണയുടെ കൂടെയുണ്ടായിരുന്ന നാലുപേർക്കെതിരെ മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് കേസ് കൊടുത്തിരിക്കുന്നത്.

2001ല്‍ തന്റെ സമ്മതമില്ലാതെ ബ്വേനസ് ഐറിസിലെ ഹോട്ടല്‍ മുറിയില്‍ ദിവസങ്ങളോളം പാര്‍പ്പിച്ചതായും നിര്‍ബന്ധിപ്പിച്ച് സ്തന വളര്‍ച്ചക്കുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും ആരോപണമുണ്ട്.ഹവാനയുടെ വീട്ടില്‍ വെച്ച് ഒരിക്കല്‍ മറഡോണ ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തിയ അവര്‍ ഇതിഹാസം മറ്റ് പല ക്രൂരകൃത്യങ്ങള്‍ വിധേയമാക്കിയതായും പറയുന്നു.

പരാതിപ്പെട്ടില്ലെങ്കിലും ഒരു അര്‍ജന്റീന എന്‍.ജി.ഒ നല്‍കിയ പാരാതിയില്‍ സാക്ഷി പറയാന്‍ എത്തിയതായിരുന്നു ആല്‍വറസ് റെഗോ. അമേരിക്കന്‍ മാധ്യമങ്ങളില്‍ റെഗോ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ‘ഫൗണ്ടേഷന്‍ ഓഫ് പീസ്’ എന്ന സംഘടന കേസ് കൊടുത്തത്.

Top