ഗോള്‍ഡന്‍ കായലോരവും ഇനി ഓര്‍മ്മ; കോടതിവിധി വിജയകരമായി പൂര്‍ത്തിയാക്കി

കൊച്ചി: മരടിലെ നിയമം ലംഘിച്ച് പണിതുയര്‍ത്തിയ നാല് ഫ്ളാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. 2.30 നായിരുന്നു കൃത്യം നടന്നത്. ഇതോടെ കേരളത്തെ ആകാംക്ഷയില്‍ നിര്‍ത്തിയ, രണ്ട് ദിവസമായി നടന്ന പൊളിക്കല്‍ ദൗത്യമായ മരട് മിഷന്‍ പൂര്‍ത്തിയായി.

17 നിലയുള്ള ഗോള്‍ഡന്‍ കായലോരം കെട്ടിടത്തില്‍ 40 അപ്പാര്‍ട്ടുമെന്റുകളാണ് ഉണ്ടായിരുന്നത്. സമീപത്തുണ്ടായിരുന്ന അംഗന്‍വാടിക്ക് യാതൊരു കേടുപാടും സംഭവിച്ചില്ല. പൊളിച്ചതില്‍ ഏറ്റവും ചെറിയ ഫ്‌ളാറ്റായിരുന്നതിനാല്‍ കെട്ടിടം തകര്‍ക്കാന്‍ വളരെ കുറച്ച് 14.8 കിലോ സ്‌ഫോടക വസ്തുക്കള്‍ മാത്രമാണ് ഉപയോഗിച്ചത്.

ഒന്നരക്ക് ആദ്യ സൈറൺ മുഴക്കി പ്രോട്ടോക്കോൾ അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയാക്കി രണ്ട് മണിക്ക് സ്ഫോടനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ അവസാനവട്ടം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി 1.56 നാണ് ആദ്യ സൈറൺ മുഴങ്ങിയത്. പൊലീസും അധികൃതരും എല്ലാം ചേര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. നൂറ് മീറ്റര്‍ മാറി ബ്ലാസ്റ്റ് ഷെഡിലേക്ക് വിദഗ്ധരെത്തി. കൺട്രോൾ റൂമിലും ക്രമീകരണം പൂര്‍ത്തിയാക്കി. തൊട്ടടുത്ത് നിന്ന അങ്കണവാടിക്ക് പേരിന് ഒരു പോറൽ പോലും ഇല്ലാത്തവിധം സാങ്കേതിക
മികവോടെയാണ്‌ സ്ഫോടനം പൂര്‍ത്തിയായത്.

Top