മരടില്‍ നിരാഹാരം; സമരക്കാരുമായി മന്ത്രി എ.സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും

കൊച്ചി:ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മരടില്‍ നിരാഹാരം തുടരുന്ന സമരക്കാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചര മണിക്ക് തിരുവനന്തപുരത്താണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. സമരം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന് സമീപം ഇന്നലെയാണ് നാട്ടുകാര്‍ നിരാഹാരസമരം തുടങ്ങിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍, മരട് നഗരസഭാ അധ്യക്ഷ എന്നിവര്‍ക്കൊപ്പം സമരസമിതിയിലെ രണ്ടുപേരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങളുടെ ഇടയിലും ഫ്‌ളാറ്റ് പൊളിക്കാന്‍ നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ജനുവരി 11, 12 തീയതികളിലായാണ് മരടില്‍ ഒരു ഇരട്ട ഫ്‌ളാറ്റ് സമുച്ചയമടക്കം അഞ്ച് ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ, മരടിലെ ആല്‍ഫാ സെറീന്‍ ഇരട്ടസമുച്ചയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഇരുപത്തിയഞ്ചിലേറെ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിപെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ സാങ്കേതിക അനുമതി നല്‍കി. സ്‌ഫോടക വസ്തുക്കള്‍ മറ്റന്നാള്‍ എത്തിക്കും. നിലവില്‍ സ്‌ഫോടകവസ്തുക്കള്‍ അങ്കമാലിയിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ മാസം 11ന് വിജയ് സ്റ്റീല്‌സാണ് സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുക.

Top