മരട് ഫ്‌ളാറ്റ് ; കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി

കൊച്ചി : മരടില്‍ കൂടുതല്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. 34 ഫ്ളാറ്റുടമകള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇതില്‍ മൂന്ന് പേര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. ഇതോടെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി നിശ്ചയിച്ച നഷ്ടപരിഹാരം തുകയ്ക്ക് അര്‍ഹരായ ഫ്ളാറ്റുടമകളുടെ എണ്ണം 141 ആയി. 85 അപേക്ഷകള്‍ കൂടി പരിശോധിച്ചാണ് കൂടുതല്‍ പേര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിച്ചത്.

അതേസമയം ഫ്‌ലാറ്റ് കേസില്‍ മരടിലെ മുന്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഉണ്ടായിരുന്ന 21 അംഗങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. നാളെ മുതല്‍ ആണ് രണ്ടു പേര്‍ വീതം ഹാജരാവാന്‍ നോട്ടീസ് കൊടുത്തിരിക്കുന്നത്. ഇവരെ കേസില്‍ സാക്ഷികള്‍ ആക്കും. നിയമലംഘനങ്ങള്‍ വ്യക്തമായിട്ടും അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസി അടക്കമുള്ളവര്‍ ഇടപെട്ടിരുന്നു എന്നും ഉദ്യോഗസ്ഥര്‍ക്ക് ഒത്താശ ചെയ്തു എന്നും ആരോപണം ഉണ്ട്.

Top