സിറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനമേറ്റു

കൊച്ചി: സിറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ അധികാരമേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വെച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. കുര്‍ബാന തര്‍ക്കം ഉള്‍പ്പടെയുള്ള പ്രതിസന്ധികളിലൂടെ സഭ കടന്നുപോകുന്ന ഘട്ടത്തിലാണ് മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്. സ്ഥാനോരോഹണ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. കുര്‍ബാന തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണലാണ് തന്റെ ലക്ഷ്യമെന്നും ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നും റാഫേല്‍ തട്ടില്‍ നേരത്തെ പ്രതികരിച്ചിരുന്നു. തങ്ങളെ കേള്‍ക്കുന്ന നേതൃത്വത്തിനായാണ് കാത്തിരുന്നതെന്നും മാര്‍ റാഫേല്‍ തട്ടിലിന്റെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്നും വിമത വിഭാഗവും പ്രതികരിച്ചു.

നിലവില്‍ ഷംഷാബാദ് രൂപത ബിഷപ്പായ മാര്‍ റാഫേല്‍ തട്ടിലിനെ ബുധനാഴ്ചയാണ് സിറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്. സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വയം വിരമിച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍. തൃശ്ശൂര്‍ ബസലിക്കാ ഇടവകാംഗം കൂടിയാണ് അദ്ദേഹം്. പ്രതിസന്ധികാലത്ത് സിറോ മലബാര്‍ സഭയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേലിന്റെ ചെറുപ്പകാലത്തെ പ്രവര്‍ത്തനകേന്ദ്രം തൃശൂര്‍ നഗര ഹൃദയത്തിലുള്ള വ്യാകുലമാതാവിന്‍ ബസലിക്കയായിരുന്നു. 1980 ലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പൗരോഹിത്യം സ്വീകരിക്കുന്നത്. മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്യം നേടിയ ശേഷം അദ്ദേഹത്തിന്റെ തന്നെ സഹായിയായി ഏറെ നാള്‍ പ്രവര്‍ത്തിച്ചു. തൃശൂര്‍ പുത്തന്‍പ്പള്ളി എന്ന പേരില്‍ പ്രസിദ്ധമായ വ്യാകുല മാതാവിന്റെ ബസലിക്കയുടെ പുറകുവശത്തായിരുന്നു മാര്‍ റാഫേലിന്റെ വീട്.

Top