സിറോമലബാർ സഭാ ഭൂമി ഇടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: സിറോമലബാർ സഭാ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും.  കോടതിയിൽ നേരിട്ടു ഹാജരാകുന്നത് തടയണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി നൽകിയ ഹർജി സുപ്രിംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രായം കണക്കിലെടുത്ത് ഇളവ് നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്. കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് ജൂൺ 21 ആണ് കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുന്നത്.

സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പെടെ ജനുവരി രണ്ടാം വാരം കേൾക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പ്മാർക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്.

Top