കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ച മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.
ഒട്ടകങ്ങള്‍ വരിവരി വരിയായ് , കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍ ‘കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാല്‍…’ (സിനിമ: അന്യരുടെ ഭൂമി), കെ. രാഘവന്റെ സംഗീതത്തില്‍ ‘നാവാല്‍ മൊഴിയുന്നേ…’ (തേന്‍തുള്ളി) എന്നീ സിനിമാഗാനങ്ങള്‍ പാടി.
1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബൽക്കീസായിരുന്നു മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോൾ പിതാവുമൊത്ത് അദ്ദേഹം തലശ്ശേരിയിലെത്തി. തായത്തങ്ങാടി താലിമുൽ അവാം മദ്രസ യു.പി സ്‌കൂൾ, തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബിരുദം നേടി.
എട്ടാം വയസില്‍ പാടിത്തുടങ്ങി. തലശേരി ജനത സംഗീത സഭയിലൂടെയാണ് ഈ രംഗത്തെത്തുന്നത്. പി ടി അബ്ദുറഹിമാന്റെ വരികളാണ് പാടിയവയില്‍ ഏറെയും. തമിഴ് മുരുക ഭക്തിഗാനങ്ങളും ഇദ്ദേഹം പാടിയിട്ടുണ്ട്.
1976ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ദൂരദര്‍ശനില്‍ ചെന്നൈ നിലയത്തില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭയാണ് പീര്‍ മുഹമ്മദ്. കേരളത്തിലും ഗള്‍ഫിലും വീറും വാശിയുമുള്ള മാപ്പിള ഗാനമേള മല്‍സരങ്ങളില്‍ വിജയിയായിട്ടുണ്ട്.