ദമ്പതിമാര്‍ കെട്ടിപ്പൊക്കിയ സൗധം ‘മാപ്പ് മൈ ഇന്ത്യ’ എന്ന ഡിജിറ്റൽ മാപ്പിങ് രാജ്യത്തെ വിപണിയില്‍ ലിസ്റ്റ് ചെയ്ത ദിവസം ഓഹരി 35ശതമാനം കുതിപ്പ് രേഖപ്പെടുത്തി. ഓഹരിയൊന്നിന്റെ വില 1,393.65 രൂപയായി ഉയര്‍ന്നു. രാകേഷും രശ്മി വെര്‍മയും ആണ് ഇതിനു പിന്നിൽ.
സങ്കീര്‍ണമായ ഭൂപ്രകൃതിയുള്ള രാജ്യത്തിന്റെ ഡിജിറ്റല്‍ ഭൂപടവും ഭൂമിശാസ്ത്രവിവരങ്ങളും നല്‍കുന്ന ഒരു കമ്പനിക്ക് എന്തുകൊണ്ടും മികച്ച തുടക്കമായിരുന്നു അത്. ദമ്പതിമാരുടെ ആസ്തി 4,400 കോടിയായി.
കമ്പനിയില്‍ 54ശതമാനം ഓഹരി വിഹിതമാണ് ഈ ഭര്‍തൃ-ഭാര്യ കൂട്ടുകെട്ടിനുള്ളത്. വിപണിയുടെ മുന്നേറ്റത്തിനിടെ വിജയക്കൊടിപാറിച്ച കമ്പനികളുടെ മുന്‍നിരയില്‍ മാപ് മൈ ഇന്ത്യ സ്ഥാനംപിടിച്ചു.
200ലേറെ രാജ്യങ്ങളുടെ മാപ്പുകള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന വ്യക്തമായ ധാരണ ദമ്പതിമാര്‍ക്കുണ്ട്. ദശാബ്ദത്തിന്റെ അവസാനത്തോടെ 1,400 കോടി ഡോളറിന്റെ വിപണിയാണ് ഡിജിറ്റല്‍ മാപ്പിങ് മേഖലയെ കാത്തിരിക്കുന്നതെന്ന് അവര്‍ ഇപ്പോഴെ തിരിച്ചറിയുന്നു.